ന്യൂഡെൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് ഡോക്ടർമാരുടെ രജിസ്ട്രേഷൻ റദ്ദാക്കി ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി). ഇവർക്ക് ഇന്ത്യയിൽ ഒരിടത്തും ഇനി ചികിൽസ നടത്താനോ ഏതെങ്കിലും മെഡിക്കൽ പദവി വഹിക്കാനോ കഴിയില്ല.
ഡോക്ടർമാരായ മുസാഫർ അഹമ്മദ്, അദീൽ അഹമ്മദ് റാത്തർ, മുസാമിൽ ഷക്കീൽ, ഷഹീൻ സയീദ് എന്നിവരുടെ ഇന്ത്യൻ മെഡിക്കൽ രജിസ്റ്റർ (ഐഎംആർ), നാഷണൽ മെഡിക്കൽ രജിസ്റ്റർ (എൻഎംആർ) എന്നിവയാണ് റദ്ദാക്കിയത്. അന്വേഷണ ഏജൻസികൾ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഇവർക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി എൻഎംസിയുടെ ഉത്തരവിൽ പറയുന്നു. ഫരീദാബാദിൽ തീവ്രവാദ ബന്ധമുള്ള ഡോക്ടർമാരെ ജമ്മു കശ്മീർ പോലീസ് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു ചെങ്കോട്ടയ്ക്ക് സമീപം കാർ ബോംബ് സ്ഫോടനം നടന്നത്. തിങ്കളാഴ്ച വൈകീട്ട് 6.52നായിരുന്നു ഡെൽഹിയെ നടുക്കിയ സ്ഫോടനമുണ്ടായത്.
ഡെൽഹിയിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിലും ജുമാ മസ്ജിദിനും സമീപമാണ് സ്ഫോടനമുണ്ടായത്. 13 പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ച കാർ ഓടിച്ചിരുന്നത് പുൽവാമ സ്വദേശി ഡോ. ഉമർ നബിയാണെന്ന് കുടുംബാംഗങ്ങളുടെ ഡിഎൻഎ സാമ്പിളുമായി ഒത്തുനോക്കി സ്ഥിരീകരിച്ചിരുന്നു. ഇയാൾക്ക് ഫരീദാബാദിൽ നിന്നടക്കം അറസ്റ്റിലായ ഭീകരരുമായി ബന്ധമുണ്ടായിരുന്നു.
Most Read| ലോകത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ; പട്ടികയിൽ കൊച്ചിയും








































