അബുദാബി: ബെയ്റൂത്ത് സ്‌ഫോടനത്തില്‍ കാഴ്‌ച നഷ്‌ടപ്പെട്ട സിറിയൻ പെൺകുട്ടിയുടെ കണ്ണുകളിൽ വീണ്ടും വെളിച്ചം തെളിഞ്ഞു. യുഎഇയുടെ സഹായത്തോടെയാണ് സമ വീണ്ടും കാഴ്‌ചയുടെ ലോകത്തേക്ക് മടങ്ങി എത്തിയത്. ജനറൽ വിമൻസ് യൂണിയൻ ചെയർപേഴ്‌സണും സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആന്റ് ചൈൽഡ്ഹുഡ് പ്രസിഡണ്ടും ഫാമിലി ഡെവലപ്മെന്റ് ഫൗണ്ടേഷൻ സുപ്രീം ചെയർവുമണുമായ ശൈഖ ഫാത്തിമ ബിന്ത് മുബാറക്കിന്റെ ഇടപെടലിലൂടെ ആണ് അഞ്ചു വയസുകാരിയായ സമയുടെ കണ്ണുകളിൽ വീണ്ടും വെളിച്ചം വീണത്. തിരിച്ചു കിട്ടില്ലെന്ന് കരുതിയ മകളുടെ കാഴ്‌ച ശക്‌തി തിരികെ കിട്ടിയതിൽ യുഎഇക്കും ശൈഖ ഫാത്തിമ ബിന്ത് മുബാറക്കിനും നന്ദി പറയുകയാണ് സമയുടെ മാതാപിതാക്കൾ.
ബെയ്റൂത്തിൽ കനത്ത നാശനഷ്‌ടം ഉണ്ടാക്കിയ സ്‌ഫോടനത്തിന്റെ ഇരയായി തീരുമെന്ന് സമയും അവളുടെ മാതാപിതാക്കളും കരുതിയിരുന്നില്ല. സ്‌ഫോടനത്തില്‍ വീട്ടിലെ ജനൽ ചില്ലുകൾ തകർന്ന് ചില്ലുകഷ്‌ണം സമയുടെ കണ്ണിൽ തുളച്ചു കയറിയാണ് കാഴ്‌ച നഷ്‌ടപ്പെട്ടത്. സ്‌ഫോടനത്തെ തുടർന്ന് യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ലെബനന് സഹായവുമായി രംഗത്തുവന്നിരുന്നു.
ശൈഖ ഫാത്തിമയുടെ നിർദ്ദേശപ്രകാരം 100 ടൺ മരുന്നുകളും ഭക്ഷ്യപദാർഥങ്ങളും ലെബനനിലേക്ക് അയക്കുകയും ചെയ്‌തു. തങ്ങൾക്കു നൽകിയ പിന്തുണക്കും സമയുടെ ചികിൽസാ ചെലവ് വഹിച്ചതിനും കുടുംബം യുഎഇയോടും ശൈഖ ഫാത്തിമയോടും നന്ദി പറഞ്ഞു.
Also Read: ആ എക്‌സ്‌പ്രഷനാണ് പൊളിച്ചത്; കൊച്ചു കുട്ടിയുടെ ബോട്ടിൽ ഫ്ളിപ്പ് ചലഞ്ച് വീണ്ടും വൈറലാകുന്നു