വാഷിംഗ്‌ടൺ: യുഎസ് സുപ്രീം കോടതി ജഡ്‌ജ് റൂത്ത് ബേഡർ ഗിൻസ്ബർഗ് അന്തരിച്ചു. 87 വയസാനയിരുന്നു. ഇന്നലെ രാത്രിയോടെയാണ് റൂത്ത് വിടവാങ്ങിയത്. കാൻസർ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. വാഷിംഗ്‌ടണിലെ സ്വവസതയിലായിരുന്നു അന്ത്യം.
1993ലാണ് ബിൽ റൂത്ത് ബേഡർ ഗിൻസ്ബർഗിനെ സുപ്രീം കോടതി ജഡ്ജിയായി നാമനിർദ്ദേശം ചെയ്യുന്നത്. തുടർന്ന് 27 വർഷം അമേരിക്കയിലെ സുപ്രീം കോടതിയിലെ ജഡ്‌ജിയായി പ്രവർത്തിച്ച റൂത്ത്, ആ സ്ഥാനത്തെത്തുന്ന രണ്ടാമത്തെ വനിതയും ആദ്യ ജൂത വനിതയുമായി.
സ്‍ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി നിരന്തരം പോരാടിയിരുന്ന വ്യക്തിയായിരുന്നു റൂത്ത് ബേഡർ ഗിൻസ്ബർഗ്. നീതി നിർവ്വഹണത്തിലും ആ കണിശത റൂത്ത് പുലർത്തിയിരുന്നു. വിർജീനിയ മിലിറ്ററി ഇൻസ്റ്റിറ്റ്യൂട്ടിൽ പുരുഷന്മാരെ മാത്രം നിയമിക്കുന്നതിനെതിരായ ഹരജിയിൽ വിധി പറയുന്നതോടെയാണ് റൂത്ത് ബേഡർ ഗിൻസ്ബർഗ് ലോകശ്രദ്ധ നേടുന്നത്.


































