ന്യൂഡെൽഹി: ആലപ്പുഴയിലെ ഇരട്ട കൊലപതകത്തിന്റെ പശ്‌ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഭീകരവാദികൾക്ക് വളം വച്ച് കൊടുക്കുന്ന സമീപനമാണ് സർക്കാരിന്റേതെന്ന് മുരളീധരൻ ആരോപിക്കുന്നു. കൊലയ്‌ക്ക് കൊല എന്നതാണോ നിയമവാഴ്‌ചയുള്ള സംസ്‌ഥാനത്തെ രീതിയെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം.
ആലപ്പുഴയിലെ കൊലപാതകം അപലപനീയമാണെന്നും എന്നാൽ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ബിജെപിയുടെ തലയിൽ കെട്ടിവയ്‌ക്കുന്ന ബുദ്ധി ആരുടേതെന്ന് പരിശോധിക്കണമെന്നും വി മുരളീധരൻ പറഞ്ഞു.
ആലപ്പുഴയിലെ ബിജെപി നേതാവിനെ കൊലപ്പെടുത്തിയത് പോപ്പുലർ ഫ്രണ്ടുകാരെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. മൂന്ന് ബിജെപി നേതാക്കളെയാണ് പോപ്പുലർ ഫ്രണ്ട് അക്രമികൾ കൊലപ്പെടുത്തിയത്. സർക്കാരിന്റെ പിന്തുണയോടെയാണ് കൊലപാതകങ്ങൾ നടക്കുന്നതെന്നും കെ സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ജില്ലയിൽ നടന്ന രണ്ട് കൊലപാതകങ്ങളും ആസൂത്രിതമെന്ന് ജില്ലാ പോലീസ് മേധാവി ജി ജയദേവ് വ്യക്‌തമാക്കിയിരുന്നു. ബിജെപി നേതാവ് രഞ്‌ജിത് ശ്രീനിവാസിന്റെ കൊലപാതകത്തിൽ പതിനൊന്ന് എസ്‌ഡിപിഐ പ്രവർത്തകർ കസ്‌റ്റഡിയിലായതായി ജില്ലാ പോലീസ് മേധാവി സ്‌ഥിരീകരിച്ചു. സംശയമുള്ളവരെയാണ് കസ്‌റ്റഡിയിൽ എടുത്തതെന്ന് അദ്ദേഹം വ്യക്‌തമാക്കി. ഇതിനിടെ ആലപ്പുഴ ജില്ലയിൽ കളക്‌ടർ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് നിരോധനാജ്‌ഞ ഏർപ്പെടുത്തിയത്.
Read also: കേരളത്തിൽ വർഗീയ സംഘർഷം സൃഷ്‌ടിക്കാൻ ശ്രമം; പോലീസിന് വീഴ്‌ചയില്ലെന്ന് എഎ റഹീം







































