മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയിൽ 2013 നവംബര്‍ 20ന് ലീഗ് അണികളാൽ കൊല്ലപ്പെട്ട, എപി വിഭാഗം സുന്നി സംഘടനാ പ്രവർത്തകരായിരുന്ന കുഞ്ഞുഹംസ (48), മദ്രസാ അധ്യാപകനായ സഹോദരൻ നൂറുദ്ദീൻ (42) എന്നിവരുടെ വീട് സന്ദർശിച്ച് പ്രസ്‌ഥാന നേതാക്കൾ.
കേസിലെ 25 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ടിരുന്നു. എന്നാൽ, ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് മേൽകോടതികളിലും മറ്റും ആവശ്യമായ നിയമസഹായം ഉൾപ്പടെയുള്ളവ ഉറപ്പാക്കുമെന്ന് ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം സൗദിയിലെ ജിദ്ദയിൽ പത്രസമ്മേളനത്തിൽ പരസ്യമായി പറഞ്ഞു. ഈ സാഹചര്യത്തിലാണ് സുന്നി നേതാക്കൾ കൊല്ലപ്പെട്ട സഹോദരങ്ങളുടെ കുടുംബാംഗങ്ങളെ വീണ്ടും സന്ദർശിച്ച് പിന്തുണയറിയിച്ചത്.
‘സഹോദരങ്ങളായ പള്ളത്ത് നൂറുദ്ദീനെയും കുഞ്ഞു ഹംസയെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ലീഗ് ഇടപെട്ടിട്ടുണ്ടെന്നും ലീഗണികളായ ക്രിമിനലുകൾക്ക് സഹായം നൽകിയിട്ടുണ്ടെന്നും ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പരസ്യമായി പ്രഖ്യാപിക്കുക വഴി കുറ്റവാളികൾക്ക് കൂടുതൽ പ്രചോദനം നൽകാനാണ് ശ്രമിക്കുന്നത്’. -സുന്നീ മാനേജ്മെന്റ് അസോസിയേഷൻ സംസ്‌ഥാന ജനറൽ സെക്രട്ടറി മാരായമംഗലം അബ്‌ദുറഹ്‌മാൻ ഫൈസി പറഞ്ഞു.
‘ഇത് കേരളീയ സമൂഹത്തിൽ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. ലീഗ് ജനറൽ സെക്രട്ടറിയുടെ പ്രസ്‌താവനയെ സംബന്ധിച്ച് ലീഗ്‌നേതാക്കൾ മൗനം ദീക്ഷിക്കുന്നത് പാർട്ടിയുടെ പൊതു നിലപാടായത് കൊണ്ടാണോ എന്നത് ബന്ധപ്പെട്ടവർ വ്യക്‌തമാക്കണം. വ്യക്‌തമാക്കിയില്ലങ്കിൽ, അത് ഇത്തരം ഹീനവും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതുമായ കുറ്റകൃത്യങ്ങൾ വീണ്ടും ചെയ്യാനുള്ള മൗനാനുവാദമായി മാറുമെന്ന് ലീഗ് നേതാക്കൾ തിരിച്ചറിയണം’. -ഫൈസി മുന്നറിയിപ്പ് നൽകി.
കൊലയാളികളെ സംരക്ഷിക്കുന്ന ലീഗ് നിലപാട് അപകടകരമാണെന്നും ജനങ്ങളുടെ സ്വൈരജീവിതത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും വ്യത്യസ്‌ഥ ആശയങ്ങളെയും ആദർശങ്ങളെയും വകവച്ചു കൊടുക്കില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികൾക്കും ജീവപര്യന്തം കഠിന തടവിന് ശിക്ഷ വിധിച്ച കോടതി വിധി ആശ്വാസകരമാണെന്നും ഇദ്ദേഹം വ്യക്‌തമാക്കി.
എസ്‌എംഎ സംസ്‌ഥാന ജനറൽ സെക്രട്ടറിയായ മാരായമംഗലം അബ്‌ദുറഹ്‌മാൻ ഫൈസിയോടൊപ്പം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജന.സെക്രട്ടറി ശൗഖത്തലി ഹാജി കാരാകുർശി, എസ്‌എംഎ ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് ഫൈസി കോങ്ങാട്, ജന.സെക്രട്ടറി പിപി മുഹമ്മദ് കുട്ടി മാസ്‌റ്റർ, എസ്‌എംഎ സംസ്‌ഥാന ഫിനാ.സെക്രട്ടറി ജാബിർ സഖാഫി മപ്പാട്ടുകര, ജില്ലാ പ്രസിഡണ്ട് റഫീഖ് കാമിൽ സഖാഫി പാണ്ടമംഗലം തുടങ്ങിയ സംഘടനാ നേതാക്കളും കുടുംബ സന്ദർശനത്തിൽ പങ്കെടുത്തു.
Most Read: പിസി ജോർജിന് തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി