ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ജമ്മു കശ്‌മീരിൽ ഭീകരാക്രമണം ഉണ്ടാകുമെന്ന ഇന്റലിജൻസ് റിപ്പോർട് പഹൽഗാം ആക്രമണം നടക്കുന്നതിന് മൂന്നുദിവസം മുൻപ് തന്നെ പ്രധാനമന്ത്രിക്ക് കിട്ടിയിരുന്നുവെന്നാണ് ഖർഗെ ആരോപിക്കുന്നത്.
ഇന്റലിജൻസ് റിപ്പോർട് കിട്ടിയതിനെ തുടർന്നാണ് മോദിയുടെ ജമ്മു കശ്‌മീർ സന്ദർശനം മാറ്റിവെച്ചതെന്നും ഖർഗെ ആരോപിക്കുന്നു. പഹൽഗാമിൽ ഭീകരാക്രമണം ഉണ്ടാകാൻ കാരണം ഇന്റലിജൻസ് വീഴ്‌ചയാണ്. അത് അംഗീകരിക്കാൻ സർക്കാർ തയ്യാറാകണം. ആക്രമണം ഉണ്ടാകുമെന്ന് അവർ അറിഞ്ഞിരുന്നുവെങ്കിൽ എന്തുകൊണ്ട് നടപടികൾ എടുത്തില്ലെന്നും ഖർഗെ ചോദിച്ചു.
ആക്രമണം ഉണ്ടാകുന്നതിന് മൂന്നുദിവസം മുൻപ് തന്നെ ഇതുസംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട് പ്രധാനമന്ത്രിക്ക് ലഭിച്ചുവെന്നാണ് തനിക്ക് കിട്ടിയ വിവരം. ഇന്റലിജൻസ് റിപ്പോർട് ഉള്ളതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ കശ്‌മീർ സന്ദർശനം റദ്ദാക്കിയത്. താനിത് പത്രങ്ങളിൽ വായിച്ചിരുന്നുവെന്നും ഖർഗെ പറഞ്ഞു.
ഏപ്രിൽ 22ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. തുടർന്ന് നടന്ന സർവകക്ഷി യോഗത്തിൽ സുരക്ഷാ വീഴ്‌ച ഉണ്ടായെന്ന് സർക്കാർ സമ്മതിച്ചിരുന്നു. ആക്രമണം ഉണ്ടാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് ശ്രീനഗറിൽ ഉൾപ്പടെ ഹോട്ടലുകളിൽ താമസിക്കുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട് ഉണ്ടായിരുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇക്കാര്യം ഉന്നയിച്ചാണ് ഖർഗെയുടെ ആരോപണം.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ