വാഷിങ്ടൻ: അപകടകാരികളായ രോഗാണുക്കളെ യുഎസിലേക്ക് കടത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ചൈനീസ് പൗരൻമാരായ യുൻക്വിങ് (33), സുഹൃത്തായ സുൻയോങ് ലിയു (34) എന്നിവർക്കെതിരെയാണ് യുഎസ് നീതിന്യായ വകുപ്പ് കേസെടുത്തത്. ഗൂഢാലോചന, തെറ്റായ വിവരങ്ങൾ നൽകൽ, വിസാ തട്ടിപ്പ് തുടങ്ങിയ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
‘ഫ്യൂസേറിയം ഗ്രാമിനീറം’ എന്ന ഫംഗസ് യുഎസിലേക്ക് കടത്തിയെന്ന പരാതിയെ തുടർന്നാണ് എഫ്ബിഐ ഇരുവരെയും അറസ്‌റ്റ് ചെയ്‌തത്. ഗോതമ്പ്, ബാർളി, ചോളം, അരി എന്നിവയെ ബാധിക്കുന്ന ഹെഡ് ബ്‌ളൈറ്റ് എന്ന ഫംഗസ് ഉണ്ടാക്കുന്ന രോഗാണു കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക നഷ്‌ടത്തിന് കാരണമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.
‘ഫ്യൂസേറിയം ഗ്രാമിനീറം’ വിഷവസ്‌തുവാണെന്നും മനുഷ്യരിലും കന്നുകാലികളിലും ഛർദി, കരൾ രോഗം, പ്രത്യുൽപ്പാദന വൈകല്യം എന്നിവ ഉണ്ടാക്കുമെന്നുമാണ് റിപ്പോർട്. യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗനിലെ ലബോറട്ടറിയിൽ പഠനാവശ്യത്തിനായി ഡെറ്റ്‌ട്രോയിട്ട് മെട്രോപൊളിറ്റൻ വിമാനത്താവളത്തിലൂടെയാണ് ഫംഗസ് കടത്തിയതെന്ന് ഇവർ സമ്മതിച്ചിട്ടുണ്ട്.
ഫംഗസിനെ യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗനിലെ ലബോറട്ടറിയിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. പിടിയിലായ ലിയു ഇതേ രോഗാണുവിനെ കുറിച്ചാണ് ചൈനയിലെ ഒരു സർവകലാശാലയിൽ പഠനം നടത്തുന്നത്. പഠനം നടത്താൻ ഇയാൾക്ക് ചൈനീസ് സർക്കാരിൽ നിന്ന് ഫണ്ടും ലഭിച്ചിട്ടുണ്ടെന്ന് എഫ്ബിഐ ഡയറക്‌ടർ കാഷ് പട്ടേൽ പറഞ്ഞു.
Most Read| ഒൻപത് മക്കൾ ഒന്നിച്ച് സ്‌കൂളിലേക്ക്; പത്തിരട്ടി സന്തോഷത്തിൽ സന്തോഷും രമ്യയും