തിരുവനന്തപുരം: ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിന് ജയിൽമോചനം അനുവദിച്ചു. സർക്കാരിന്റെ ശുപാർശ ഗവർണർ രാജേന്ദ്ര അർലേക്കർ അംഗീകരിച്ചതോടെയാണ് ഷെറിന് മോചനം സാധ്യമായത്. മാനുഷിക പരിഗണന, കുടുംബിനി എന്നിവ പരിഗണിച്ചാണ് ഇളവ് നൽകിയത്.
വിട്ടയക്കേണ്ട തടവുകാരുടെ പട്ടികയിൽ സർക്കാർ ഷെറിനെ ഉൾപ്പെടുത്തിയിരുന്നു. ആദ്യഘട്ടത്തിൽ ഗവർണർ സർക്കാരിന്റെ പട്ടിക തിരിച്ചയച്ചിരുന്നു. ഷെറിൻ അടക്കം 11 പേർക്കാണ് ശിക്ഷായിളവ് നൽകിയിരിക്കുന്നത്. ഷെറിന് അടിക്കടി പരോൾ കിട്ടിയതും ജയിലിൽ സഹതടവുകാരുമായി ഏറ്റുമുട്ടലുണ്ടായത് പുറത്തുവന്നതുമാണ് നേരത്തെയുള്ള മോചനത്തിന് തിരിച്ചടിയായത്.
സർക്കാർ ശുപാർശയ്‌ക്ക് ശേഷവും ജയിലിൽ പ്രശ്‌നം സൃഷ്‌ടിച്ചതും തിരിച്ചടിയായി. ഇതേത്തുടർന്ന് ഓരോ തടവുകാരുടെയും കുറ്റകൃത്യം, ശിക്ഷ, ലഭ്യമായ പരോൾ, ജയിലിലെ പെരുമാറ്റം തുടങ്ങിയ വിശദാംശങ്ങൾ പ്രതിപാദിക്കുന്ന ഫോം രാജ്ഭവൻ ഏർപ്പെടുത്തി. ശുപാർശയോടൊപ്പം ഈ ഫോം പൂരിപ്പിച്ച് സർക്കാർ വീണ്ടും ഫയൽ ചെയ്യുകയായിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിച്ച് 14 വർഷം തടവ് പൂർത്തിയാക്കിയവരെ ആണ് മോചിപ്പിക്കുന്നത്.
ശിക്ഷായിളവ് നൽകി ഷെറിനെ മോചിപ്പിക്കാനുള്ള സർക്കാർ തീരുമാനം നേരത്തെ വിവാദമായിരുന്നു. 20ഉം 25ഉം വർഷമായി തടവിൽ കഴിയുന്ന പലരുടെയും അപേക്ഷകൾ ചവറ്റുകുട്ടയിൽ കിടക്കുമ്പോൾ ഷെറിന് കിട്ടിയ പരിഗണനയ്‌ക്ക് പിന്നിൽ ഒരു മന്ത്രിയുടെ കരുതൽ എന്ന ആക്ഷേപം പോലും ഉയർന്നിരുന്നു. 14 വർഷത്തെ ശിക്ഷായിളവിനുള്ളിൽ ഇതുവരെ 500 ദിവസം ഷെറിന് പരോൾ ലഭിച്ചിട്ടുണ്ട്.
2009 നവംബർ ഒമ്പതിനാണ് ചെങ്ങന്നൂർ സ്വദേശി ഭാസ്‌കര കാരണവർ കൊല്ലപ്പെട്ടത്. കേസിലെ ഒന്നാംപ്രതിയായിരുന്നു ഷെറിൻ. ഭാസ്‌കര കാരണവരുടെ മകന്റെ ഭാര്യയായിരുന്നു ഷെറിൻ. മരുമകൾ ഷെറിനും കാമുകനും ചേർന്നാണ് അമേരിക്കൻ മലയാളിയായ ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയത്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!







































