കണ്ണൂർ: ഇന്ന് പുലർച്ചെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിയ ഗോവിന്ദച്ചാമി പിടിയിൽ. കണ്ണൂർ തളാപ്പ് ആളൊഴിഞ്ഞ വീട്ടുവളപ്പിൽ നിന്നാണ് ഇയാൾ പിടിയിലായത്. റോയി എന്നയാളുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്തെ കിണറിന്റെ പടവിൽ നിന്നാണ് ഇയാൾ പിടിയിലായതെന്ന് പോലീസ് അറിയിച്ചു. പോലീസ് സംഘം വീട് വളഞ്ഞ് കീഴ്‌പ്പെടുത്തുകയായിരുന്നു.
ഗോവിന്ദച്ചാമിയെ ഉടൻ കണ്ണൂർ ടൗൺ പോലീസ് സ്‌റ്റേഷനിലേക്ക് എത്തിക്കും. ഇന്ന് പുലർച്ചെയാണ് ജയിൽ ചാടിയതെന്നാണ് നിഗമനം. രാവിലെ സെൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇയാൾ രക്ഷപ്പെട്ട വിവരം അധികൃതർ അറിയുന്നത്. ഉടനെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സെല്ലിനകത്ത് ഇയാൾ ഒറ്റയ്‌ക്കായിരുന്നു.
ഇയാളെ കഴിഞ്ഞദിവസം വരെ ജയിലിനകത്ത് കണ്ടിരുന്നു. സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയാണ് ഇയാൾ പുറത്തെത്തിയത്. തുടർന്ന് പുലർച്ചെ 1.15ഓടെയാണ് ഇയാൾ ജയിൽ ചാടിയത്. കൈവശം ഉണ്ടായിരുന്ന തുണി ഉപയോഗിച്ച് മതിലിന്റെ അടുത്തേക്ക് പോയി. തുടർന്ന് മതിലിലെ ഫെൻസിങ്ങിന് മുകളിലേക്ക് എറിഞ്ഞ് പിടിച്ചു കയറുകയായിരുന്നു. തുണി ചേർത്ത് കെട്ടി അതുപയോഗിച്ച് വടമാക്കിയാണ് ഇയാൾ പുറത്തേക്ക് ചാടിയതെന്നാണ് വിവരം.
പുറത്തുനിന്ന് ഇയാൾക്ക് സഹായം ലഭിച്ചുവെന്നാണ് സൂചന. 2011 ഫെബ്രുവരി ഒന്നിന് ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ വെച്ച് യുവതിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഗോവിന്ദച്ചാമി. കൊച്ചിയിലെ സ്വകാര്യ സ്‌ഥാപനത്തിലെ ജീവനക്കാരിയായ യുവതി വീട്ടിലേക്ക് മടങ്ങുമ്പോൾ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയെന്നാണ് കേസ്.
പിടിയിലായ ഗോവിന്ദച്ചാമിയെ 2011 നവംബർ 11ന് തൃശൂർ ഫാസ്‌റ്റ് ട്രാക്ക് കോടതിയും, പിന്നാലെ ഹൈക്കോടതിയും വധശിക്ഷയ്‌ക്ക് വിധിച്ചെങ്കിലും 2016 സെപ്‌തംബറിൽ സുപ്രീം കോടതി വധശിക്ഷ റദ്ദാക്കുകയും ജീവപര്യന്തം തടവ് നിലനിർത്തുകയും ആയിരുന്നു. കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി വധശിക്ഷാ വിധി റദ്ദാക്കിയത്.
Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്‌ജ് റെഡി








































