ബാങ്കോക്ക്: തായ്‌ലൻഡ്-കംബോഡിയ അതിർത്തിയിലെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്. അതിർത്തി മേഖലകളിലേക്ക് പോകരുതെന്ന് പൗരൻമാർക്ക് ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. അടിയന്തിര ഘട്ടങ്ങളിൽ വിളിക്കാനുള്ള ഫോൺ നമ്പറും പ്രസിദ്ധീകരിച്ചു. ഫോൺ: +85592881676.
തായ്‌ലൻഡിലെ ഇന്ത്യൻ എംബസിയും സമാനമായ മുന്നറിയിപ്പ് കഴിഞ്ഞദിവസം നൽകിയിരുന്നു. വ്യാഴാഴ്‌ച രാവിലെയാണ് മേഖലയിൽ സംഘർഷം ആരംഭിച്ചത്. തായ്‌ലൻഡും കംബോഡിയയുമായി 817 കിലോമീറ്റർ അതിർത്തിയുണ്ട്. അതിർത്തി മേഖലയിലെ പൗരാണിക ശിവക്ഷേത്രത്തിന്റെ ഉടമസ്‌ഥാവകാശം തായ്‌ലൻഡിനാണെന്ന് രാജ്യാന്തര കോടതി വിധിച്ചിരുന്നു.
ഈ ക്ഷേത്രത്തിന് ചുറ്റുമുള്ള ഭൂമിയെ ചൊല്ലിയാണ് ഇപ്പോഴത്തെ സംഘർഷം. അതിർത്തിയിലെ തർക്ക മേഖലകളിലെ സംഘർഷം കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ചിട്ടുണ്ട്. തായ്‌ലൻഡിൽ മരണം 16 ആയി. അതിർത്തി മേഖലകളിലുള്ള 1,38,000 പേരെ തായ്‌ലൻഡ് സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. ഉബോൺ രിട്‌ച്‌താനി, സുരിൻ പ്രവിശ്യകളിലടക്കം അതിർത്തിത്തർക്കം നിലനിൽക്കുന്ന മേഖലകളിലെ 12 ഇടങ്ങളിലാണ് ഇപ്പോൾ വലിയ പോരാട്ടം നടക്കുന്നത്.
കംബോഡിയയിൽ ഒരുമരണം റിപ്പോർട് ചെയ്‌തു. തായ്‌ലൻഡ് അധികൃതർ കമ്പോഡിയയുമായുള്ള അതിർത്തിയിലെ എട്ട് ജില്ലകളിൽ പട്ടാളനിയമം പ്രഖ്യാപിച്ചിട്ടുണ്ട്. കംബോഡിയൻ സേന തായ് പ്രദേശത്ത് അതിക്രമിച്ച് കടക്കാൻ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് നടപടി. അതിനിടെ, സംഘർഷം പരിഹരിക്കാൻ മധ്യസ്‌ഥതയ്‌ക്ക് തയ്യാറാണെന്ന് യുഎസും ചൈനയും മലേഷ്യയും അറിയിച്ചിട്ടുണ്ട്.
Most Read| അശ്‌ളീല ഉള്ളടക്കം; 25 ഒടിടി പ്ളാറ്റുഫോമുകൾക്ക് നിരോധനം







































