കോഴിക്കോട്: പശുക്കടവിൽ കോങ്ങാട് മലയിൽ വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ ഒരാൾ കസ്‌റ്റഡിയിൽ. വൈദ്യുതിക്കെണി ഒരുക്കിയെന്ന് സംശയിക്കുന്ന പശുക്കടവ് സ്വദേശി ലിനീഷിനെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും. അസ്വാഭാവിക മരണത്തിനാണ് നിലവിൽ ലിനീഷിനെതിരെ കേസെടുത്തിരിക്കുന്നത്.
കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യത്തിൽ നിയമോപദേശം തേടിയതിന് ശേഷമായിരിക്കും ലിനീഷിന്റെ അറസ്‌റ്റ് രേഖപ്പെടുത്തുന്ന നടപടിയിലേക്ക് കടക്കുക. കോങ്ങാട് മലയിൽ പശുവിനെ കെട്ടാൻ പോയ ചൂളപറമ്പിൽ ഷീജുവിന്റെ ഭാര്യ ബോബിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരിസരത്ത് നിന്ന് വൈദ്യുതി കെണിയുടേതെന്ന് സംശയിക്കുന്ന ഭാഗങ്ങൾ കണ്ടെത്തിയിരുന്നു.
മൃതദേഹം കണ്ടെത്തിയ കൊക്കോ തോട്ടത്തിലാണ് പിവിസി പൈപ്പ് ഭാഗങ്ങൾ കണ്ടെത്തിയത്. ബോബിയുടെ മൃതദേഹവും വളർത്ത് പശുവിന്റെ ജഡവും സമീപത്താണ് കിടന്നിരുന്നത്. മൃതദേഹം കിടന്നതിന് സമീപത്ത് കൂടെ വൈദ്യുതി ലൈൻ കടന്നു പോകുന്നുമുണ്ട്. 15 മീറ്റർ മാത്രം അകലെയാണ് ലൈൻ കടന്നു പോകുന്നത്.
മേയാൻ വിട്ട വളർത്തു പശു തിരികെ എത്താത്തതിനെ തുടർന്ന് അന്വേഷിച്ച് ഇറങ്ങിയ ബോബിയെ കാണാനില്ലെന്ന് സ്‌കൂൾ വിദ്യാർഥികളായ മക്കളാണ് പിതാവ് ഷിജുവിനെ അറിയിച്ചത്. തുടർന്ന് പോലീസും അഗ്‌നിരക്ഷാ സേനയും വനംവകുപ്പും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു.
മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ വനാതിർത്തിയോട് ചേർന്ന് കൊക്കോ തോട്ടത്തിൽ അടുത്തടുത്തായി ബോബിയുടെ മൃതദേഹവും വളർത്തു പശുവിന്റെ ജഡവും കണ്ടെത്തുകയായിരുന്നു. കടുവ പിടികൂടിയതാണോ എന്ന സംശയമായിരുന്നു ആദ്യം ഉണ്ടായതെങ്കിലും ബോബിയുടെ ശരീരത്തിലും പശുവിന്റെ ജഡത്തിലും കാര്യമായ പരിക്കുകൾ ഒന്നും ഇല്ലായിരുന്നു. തുടർന്നാണ് പോസ്‌റ്റുമോർട്ടം നടത്തിയത്.
Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്‌ജ് റെഡി