ന്യൂഡെൽഹി: സ്‍മാർട്ട് ഫോണുകളിൽ സഞ്ചാർ സാഥി മൊബൈൽ ആപ് നിർബന്ധമാക്കാനുള്ള ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. പ്രതിപക്ഷത്തിന്റെ അടക്കം കടുത്ത എതിർപ്പിന് പിന്നാലെയാണ് നീക്കം. പൊതുജനങ്ങളുടെ അഭിപ്രായം അറിഞ്ഞശേഷം, ഉത്തരവിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ തയ്യാറാണെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രാവിലെ ലോക്‌സഭയിൽ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് വൈകിട്ടോടെ ഇത് സംബന്ധിച്ച അറിയിപ്പ് വന്നത്. ഫോണുകളിൽ സഞ്ചാർ സാഥി നിർബന്ധമാക്കാനുള്ള നീക്കം വഴി ആപ്പിന് വലിയ തോതിലുള്ള പ്രചാരമുണ്ടായെന്നും, അത് കണക്കിലെടുത്താണ് ആപ് നിർബന്ധമാക്കാനുള്ള നീക്കം പിൻവലിച്ചതെന്നുമാണ് സർക്കാർ വിശദീകരണം. ഇന്നലെ മാത്രം ആറുലക്ഷം പേരാണ് ആപ് ഇൻസ്‌റ്റാൾ ചെയ്‌തത്.
ഇതുവരെ ആകെ 1.4 കോടി പേർ ഇത് ഡൗൺലോഡ് ചെയ്‌തിട്ടുണ്ട്. പൗരർക്ക് ആപ്പിൻമേലുള്ള വിശ്വാസത്തിന്റെ സൂചനയാണിതെന്നും സർക്കാർ പറയുന്നു. ആപ്പിലൂടെ ഏതെങ്കിലും തരത്തിലുള്ള നിരീക്ഷണം സാധ്യമല്ലെന്നും അത് നടക്കില്ലെന്നും മന്ത്രി ഉറപ്പ് നൽകിയിരുന്നു. 90 ദിവസത്തിനുള്ളിൽ എല്ലാ കമ്പനികളും ഇനി നിർമിക്കാനിരിക്കുന്ന ഫോണുകളിലും, ഇതിനകം നിർമിച്ച് വിപണിയിലേക്ക് അയച്ചുകഴിഞ്ഞതുമായ ഫോണുകളിലും ഈ ആപ് നിർബന്ധമാക്കാനാണ് നിർദ്ദേശം നൽകിയിരുന്നത്.
വ്യാജമായതോ തട്ടിപ്പിൽ ഉൾപ്പെട്ടതോ ആയ ഐഎംഇഐ നമ്പറുള്ള ഫോണല്ല ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുന്നതിനാണിതെന്ന് ആയിരുന്നു വിശദീകരണം. പ്രതിപക്ഷമടക്കം വിഷയത്തിൽ കടുത്ത എതിർപ്പ് ഉന്നയിച്ചതോടെയാണ് സർക്കാർ നിലപാട് മയപ്പെടുത്തിയത്. ആളുകളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഈ നീക്കമെന്നാണ് പ്രതിപക്ഷം ആരോപിച്ചിരുന്നത്.
കേന്ദ്ര നീക്കം വിവാദമായതോടെ, ആപ് ആവശ്യമില്ലാത്തവർക്ക് അത് ഡിലീറ്റ് ചെയ്യാനാകുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ ആദ്യദിവസം വിശദീകണം നൽകിയിരുന്നു. എന്നാൽ, കമ്പനികൾക്ക് അയച്ച ഉത്തരവിൽ ആപ്പിന്റെ സൗകര്യങ്ങൾ പരിമിതപ്പെടുത്താനോ ഡിസേബിൾ ചെയ്യാനോ കഴിയാത്ത വിധത്തിൽ ആയിരിക്കുമെന്നാണ് നിർദേശിച്ചിരുന്നത്. ഇത് ഉപയോക്‌താക്കൾക്കല്ല, കമ്പനികൾക്കുള്ള നിർദ്ദേശമാണെന്നായിരുന്നു ടെലികോം വകുപ്പിന്റെ അനൗദ്യോഗിക വിശദീകരണം.
Most Read| 19 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്






































