തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ ഉൾപ്പടെ കുറ്റവിമുക്‌തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ ഒരാഴ്‌ചയ്‌ക്കകം അപ്പീൽ നൽകാൻ സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച നിർദ്ദേശം പ്രോസിക്യൂഷന് കൈമാറി. കേസിൽ അപ്പീൽ നൽകുമെന്ന് മന്ത്രിമാർ നേരത്തെ വ്യക്‌തമാക്കിയിരുന്നു.
വിചാരണക്കോടതിയുടെ വിധിയിൽ അപ്പീൽ പോകുമെന്ന് മന്ത്രി പി. രാജീവ് ഇന്നലെ പറഞ്ഞിരുന്നു. വിധി തൃപ്‌തികരമല്ല. ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷനുമായി ചർച്ച ചെയ്‌ത് ആവശ്യമായ തീരുമാനങ്ങൾ എടുക്കും. ശക്‌തമായ നിലയിൽ അപ്പീലുമായി മുന്നോട്ട് പോകുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതിനിടെ, കേസിലെ വിധി പരാമർശം ഊമക്കത്തായി പ്രചരിച്ച സംഭവത്തെപ്പറ്റി അന്വേഷണ ഉദ്യോഗസ്‌ഥൻ ഡിവൈഎസ്‌പി ബൈജു എം പൗലോസ് സംസ്‌ഥാന പോലീസ് മേധാവിയെ നേരിട്ട് അറിയിച്ചു. വിധി പറയുന്നതിന് ഒരാഴ്‌ച മുൻപ് വിധിയുടെ പ്രധാന വിവരങ്ങൾ ഊമക്കത്തായി ചിലർക്ക് ലഭിച്ചെന്ന് ഡിജിപിക്ക് നൽകിയ കുറിപ്പിലുണ്ട്.
വിധിക്ക് മുൻപേ അതിലെ ചില വിവരങ്ങൾ ഉൾപ്പെടുത്തി ഊമക്കത്ത് ഇറങ്ങിയെന്നത് വിവാദമായിരുന്നു. ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് ചീഫ് ജസ്‌റ്റിസിന് കത്ത് നൽകിയിരുന്നു.
അതേസമയം, നേരിടേണ്ടിവന്ന വേദനകളെ നുണയെന്നും കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവർക്കായി വിചാരണക്കോടതി വിധി സമർപ്പിച്ച് അതിജീവിത രംഗത്തെത്തി. സാമൂഹിക മാദ്ധ്യമത്തിലൂടെയാണ് അതിജീവിതയുടെ പ്രതികരണം.
2020ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ നടന്നിരുന്നതായി ബോധ്യപ്പെട്ടൊരുന്നുവെന്നും നിയമത്തിന്റെ മുമ്പിൽ ഈ രാജ്യത്തെ എല്ലാ പൗരൻമാരും തുല്യരല്ല എന്ന തിരിച്ചറിവ് നൽകിയതിന് നന്ദിയെന്നും അതിജീവിത കുറിച്ചു. കേസിന്റെ നാൾവഴികളിൽ നേരിടേണ്ടിവന്ന ദുരനുഭവങ്ങളെ എണ്ണിപ്പറഞ്ഞാണ് ദീർഘമായ കുറിപ്പ് അതിജീവിത പങ്കുവെച്ചത്.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്








































