തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ബിജെപി മേയറെ തീരുമാനിക്കാനുള്ള ചർച്ചകൾ ഡെൽഹിയിൽ. പാർട്ടി സംസ്‌ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ ഇന്നോ നാളെയോ കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തുമെന്നാണ് സൂചന. മറ്റന്നാൾ രാത്രി അദ്ദേഹം മടങ്ങിയെത്തിയ ശേഷമാകും സംസ്‌ഥാനത്തെ ചർച്ചകൾ പുനരാരംഭിക്കുക.
ഇതിനിടെ, തിരഞ്ഞെടുപ്പ് അവലോകനത്തിനായി മണ്ഡലം ഭാരവാഹികൾ വരെയുള്ളവരുടെ യോഗവും ജില്ലാ കോർ കമ്മിറ്റിയും ഇന്ന് ചേരും. കേന്ദ്ര നേതൃത്വത്തിന്റെ നീക്കം അറിഞ്ഞശേഷമാകും തുടർ തീരുമാനങ്ങൾ. സംസ്‌ഥാന സെക്രട്ടറി വിവി രാജേഷ്, മുൻ ഡിജിപി ആർ. ശ്രീലേഖ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്.
കേന്ദ്ര നേതൃത്വത്തിന് മുന്നിൽ ആർഎസ്എസ് സമർപ്പിച്ചിട്ടുള്ള പേരുകൾ കൂടി പരിശോധിച്ച ശേഷം ഒരു പേര് അന്തിമമായി നിർദ്ദേശിക്കാനാണ് സാധ്യത. മേയർ സ്‌ഥാനത്തേക്ക് ഒരു സർപ്രൈസ് സ്‌ഥാനാർഥി പാർട്ടി പ്രതിനിധിയായി മൽസരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. മുൻ കൗൺസിലുകളിൽ അംഗങ്ങളായ ഒട്ടേറെപ്പേർ നിലവിലെ കൗൺസിലിലും അംഗങ്ങളാണ്.
പരിചയ സമ്പത്ത് മാനദണ്ഡമാക്കിയാൽ ഇവരിൽ മിക്കവർക്കും സ്‌ഥിരംസമിതി അധ്യക്ഷ സ്‌ഥാനങ്ങൾ ലഭിക്കും. എൽഡിഎഫ്, യുഡിഎഫ് കക്ഷികൾക്ക് സ്‌ഥിരംസമിതി അധ്യക്ഷ സ്‌ഥാനം നൽകേണ്ട എന്ന നിലപാട് എടുത്തിട്ടുള്ളതിനാലും മിക്കവരും യുവാക്കൾ ആണെന്നതിനാലും ഭൂരിഭാഗം പേർക്കും അവസരം ലഭിക്കും. പുതുമുഖങ്ങൾക്ക് അവസരം നൽകിയുള്ള സിപിഎം പരീക്ഷണം പാളിയത് മുന്നിലുള്ളതിനാൽ പരിചയ സമ്പന്നർക്ക് തന്നെയാകും ബിജെപി മുൻഗണന നൽകുകയെന്ന് അറിയുന്നു.
Most Read| പീഡനശ്രമത്തിൽ നിന്ന് യുവതിയെ രക്ഷിച്ച് യുവാവ്; ‘ഹീറോ ഹംസ’ക്ക് ലോകത്തിന്റെ കൈയ്യടി







































