ന്യൂഡെൽഹി: പ്രതികൾക്ക് ജീവിതാവസാനം വരെ ഇളവില്ലാതെയുള്ള ജീവപര്യന്തം തടവുശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി. അളവില്ലാതെ ജീവപര്യന്തം വിധിക്കാൻ ഭരണഘടനാ കോടതികൾക്ക് (സുപ്രീം കോടതി, ഹൈക്കോടതി) മാത്രമാണ് അധികാരമെന്നും കോടതി വ്യക്‌തമാക്കി.
ജസ്‌റ്റിസുമാരായ എ. അമാനുള്ള, കെ. വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ച് വ്യക്‌തമാക്കി. വിചാരണക്കോടതി ശിക്ഷ ശരിവെച്ച കർണാടക ഹൈക്കോടതിയുടെ ഉത്തരവ് തള്ളിയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കിരൺ വേഴ്‌സസ് ദി സ്‌റ്റേറ്റ് ഓഫ് കർണാടക എന്ന കേസിലാണ് സുപ്രധാന വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്.
2014 ജനുവരി ഒന്നിന് അഞ്ച് കുട്ടികളും അമ്മയും വിധവയുമായ സ്‌ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് വിധി. ശാരീരിക ബന്ധം സ്‌ത്രീ എതിർത്തതോടെ പ്രതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 60% പൊള്ളലേറ്റ സ്‌ത്രീ പത്തുദിവസത്തിന് ശേഷം മരണത്തിന് കീഴടങ്ങി.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഐപിസി സെക്ഷൻ 302 പ്രകാരം പ്രതിയെ കുറ്റക്കാരനാണെന്ന് വിചാരണാ കോടതി വിധിക്കുകയും ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്‌തു. സ്വാഭാവിക ജീവിതാവസാനം വരെ തടവ് അനുഭവിക്കണമെന്ന് നിരീക്ഷിച്ച വിചാരണാ കോടതി സിആർപിസി സെക്ഷൻ 428 പ്രതിക്ക് നിഷേധിക്കുകയും ചെയ്‌തിരുന്നു.
ജീവപര്യന്തം തടവ് എന്നതിന്റെ അർഥം ജീവിതാവസാനം വരെ എന്നാണെങ്കിലും അത് ഭരണഘടനയുടെ അനുച്ഛേദം 72, 161 എന്നിവയ്‌ക്കും സിആർപിസി ചട്ടത്തിനും വിധേയമായ ഇളവിന്റെ അനുകൂല്യത്തോടെ മാത്രമേ വിധിക്കാനാകൂ. അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ 25 മുതൽ 30 വർഷം വരെയോ അല്ലെങ്കിൽ ജീവിതാന്ത്യം വരെയോ പ്രതിക്ക് അളവില്ലാതെ ശിക്ഷ വിധിക്കാം.
എന്നാൽ, 14 വർഷത്തിന് മുകളിൽ ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതിക്ക് അധികാരമില്ലെന്ന് സെഷൻസ് കോടതി നിരീക്ഷിച്ചു. അത് ഭരണഘടനാ കോടതികളുടെ അധികാരമാണെന്നും ഉത്തരവിൽ പറഞ്ഞു. തുടർന്ന്, പ്രതിയുടെ ശിക്ഷ 14 വർഷത്തെ ജീവപര്യന്തമായി കുറച്ച കോടതി, ഇളവിനായി അപേക്ഷ സമർപ്പിക്കാൻ അനുമതി നൽകി.
Most Read| വെറും11.43 സെക്കൻഡ്, പൈനാപ്പിൾ തൊലികളഞ്ഞ് കഷ്‌ണങ്ങളാക്കി; റെക്കോർഡ് നേടി യുവതി





































