തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ മേയർ സ്‌ഥാനാർഥിയായി വിവി രാജേഷിനെ പ്രഖ്യാപിച്ച് ബിജെപി. കൊടുങ്ങാനൂർ വാർഡിൽ നിന്നാണ് വിവി രാജേഷ് വിജയിച്ചത്. മുൻ ഡിജിപി ആർ. ശ്രീലേഖയുടെ പേരും പരിഗണിക്കപ്പെട്ടെങ്കിലും രാഷ്‌ട്രീയ രംഗത്തെ പതിറ്റാണ്ടുകളുടെ പരിചയവുമാണ് രാജേഷിന് നറുക്ക് വീഴാൻ കാരണമായത്.
ഭൂരിഭാഗം കൗൺസിലർമാരുടെയും പിന്തുണ രാജേഷിനായിരുന്നു. ആർ. ശ്രീലേഖ ഡെപ്യൂട്ടി മേയർ ആകില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയസാധ്യതയുള്ള ഒരു സീറ്റിൽ അവർ മൽസരിക്കും. രാവിലെ മുതിർന്ന നേതാക്കൾ ശ്രീലേഖയുടെ വീട്ടിലെത്തി അവരെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. കരുമം മണ്ഡലത്തിൽ നിന്ന് വിജയിച്ച ആശാനാഥ് ഡെപ്യൂട്ടി മേയറാകും.
ബിജെപി എ ക്ളാസ് മണ്ഡലങ്ങളായി കരുതുന്ന വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിൽ നിന്ന് മേയറെയും നേമം മണ്ഡലത്തിൽ ഡെപ്യൂട്ടി മേയറെയുമാണ് നിയോഗിച്ചിരിക്കുന്നത്. ആർഎസ്എസിന്റെ പിന്തുണയും രാജേഷിന് അനുകൂലമായി. ബിജെപി സംസ്‌ഥാന സെക്രട്ടറിയായ രാജേഷ് തിരുവനന്തപുരം മുൻ ജില്ലാ പ്രസിഡണ്ടും യുവമോർച്ച മുൻ സംസ്‌ഥാന അധ്യക്ഷനുമായിരുന്നു.
കഴിഞ്ഞ അഞ്ചുവർഷം കോർപറേഷനിൽ അഴിമതി ആരോപണം ഉൾപ്പടെ ഉന്നയിച്ച് രാജേഷിന്റെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ ബിജെപി സംഘടിപ്പിച്ചിരുന്നു. 101 അംഗ കോർപറേഷനിൽ 50 സീറ്റുകളാണ് ബിജെപിക്കുള്ളത്. 51 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. സ്വതന്ത്രന്റെ പിന്തുണ നേടി മാജിക് നമ്പർ കണ്ടെത്താനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.
സ്‌ഥാനാർഥിയുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ച വിഴിഞ്ഞത്തെ ഫലവും നിർണായകമാകും. കോർപറേഷനുകളിലെ മേയർ, ഡെപ്യൂട്ടി മേയർ, മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ, വൈസ് ചെയർപേഴ്‌സൺ പദവികളിലേക്കുള്ള തിരഞ്ഞെടുപ്പ് 26ന് നടക്കും.
മേയർ, ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് രാവിലെ 10.30നും ഡെപ്യൂട്ടി മേയർ, വൈസ് ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് 2.30നുമാണ്. ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് 2.30നും നടക്കും.
Most Read| റാമ്പിലെത്തിയാൽ അസുഖങ്ങളെല്ലാം മറക്കും; സഫ ഇപ്പോൾ താരമാണ്







































