തിരുവനന്തപുരം: വികെ പ്രശാന്ത് എംഎൽഎയും ബിജെപി കൗൺസിലർ ആർ.ശ്രീലേഖയും തമ്മിൽ ഓഫീസ് മുറിയുടെ പേരിൽ തർക്കം നടക്കുന്നതിനിടെ പ്രശാന്തിനെതിരെ വിമർശനവുമായി കോൺഗസ് കൗൺസിലർ കെഎസ് ശബരീനാഥൻ രംഗത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് വിമർശനം.
സ്വന്തം മണ്ഡലത്തിൽ എംഎൽഎ ഹോസ്‌റ്റൽ ഉണ്ടായിട്ടും അവിടെ പ്രശാന്തിന്റെ പേരിൽ രണ്ട് ഓഫീസ് മുറി അനുവദിച്ചിട്ടും എന്തിന് ശാസ്‌തമംഗലത്തെ നഗരസഭാ കെട്ടിടത്തിൽ ഓഫീസ് മുറി തുറന്നിരിക്കുന്നുവെന്ന് ശബരീനാഥൻ ചോദിച്ചു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം
ശാസ്‌തമംഗലം വാർഡിലെ നഗരസഭാ ഓഫീസിൽ എംഎൽഎയുടെ ഓഫീസ് പ്രവർത്തിക്കുന്ന വിഷയത്തിൽ നഗരസഭയും വികെ പ്രശാന്തും തമ്മിലുള്ള കരാർ പരിശോധിച്ചുകൊണ്ട് വാടക തുക അടക്കമുള്ള കാര്യങ്ങൾ ഇനി തീരുമാനിക്കേണ്ടത് നഗരസഭയാണ്. അത് അവിടെ നിൽക്കട്ടെ, എനിക്ക് മറ്റൊരു വസ്‌തുത കൂടി പറയേണ്ടതുണ്ട്.
കേരളത്തിലെ ഭൂരിഭാഗം എംഎൽഎമാരുടെയും ഓഫീസ് സ്വന്തം മണ്ഡലത്തിൽ വാടക കെട്ടിടത്തിലാണ്. ഞാനും അങ്ങനെ തന്നെയാണ് ജനപ്രതിനിധി ആയിരുന്നപ്പോൾ ആര്യനാട് ഒരു വാടകമുറിയിൽ മാസവാടക കൊടുത്ത് പ്രവർത്തിച്ചത്. പക്ഷേ, വികെ പ്രശാന്തിന് ഒരു ഭാഗ്യമുണ്ട്. നിയമസഭയുടെ എംഎൽഎ ഹോസ്‌റ്റൽ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലാണ്.
നല്ല മുറികളും കമ്പ്യൂട്ടർ സജ്‌ജീകരണവും കാർ പാർക്കിങ്ങും എല്ലാ സൗകര്യങ്ങളുമുള്ളതാണ് നഗരത്തിന്റെ ഹൃദയത്തിലുള്ള ഹോസ്‌റ്റൽ. ഞാൻ പ്രവേശിച്ചപ്പോൾ എംഎൽഎ ഹോസ്‌റ്റലിലെ നിള ബ്ളോക്കിൽ 31,32 നമ്പറിൽ ഒന്നാന്തരം രണ്ട് ഓഫീസ് മുറികൾ അങ്ങയുടെ പേരിൽ അനുവദിച്ചിട്ടുണ്ട്.
ഇത്രയും സൗകര്യങ്ങളുള്ള ഹോസ്‌റ്റൽ സർക്കാർ സൗജന്യമായി നൽകുമ്പോൾ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്‌തമംഗലത്തെ ഈ മുറിയിൽ ഇരിക്കുന്നത്? ഈ നിയമസഭയുടെ കാലാവധി ബാക്കി നിൽക്കുന്ന സമയം എംഎൽഎ ഹോസ്‌റ്റലിലേക്ക് മാറുന്നതാണ് നല്ലത് എന്നതാണ് എന്റെ അഭിപ്രായം. അതോടൊപ്പം എല്ലാ കൗൺസിലർമാർക്കും പ്രവർത്തിക്കാനുള്ള അടിസ്‌ഥാന സൗകര്യം നഗരസഭ ഒരുക്കണം.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്







































