ഡമാസ്‌കസ്: സിറിയയിൽ യുഎസിന്റെ വ്യോമാക്രമണം. ഇസ്‍ലാമിക് സ്‌റ്റേറ്റ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഞായറാഴ്‌ച അർധരാത്രിയോടെ വ്യോമാക്രമണം നടത്തിയത്. ഐഎസിന്റെ നിരവധി കേന്ദ്രങ്ങൾ വ്യോമാക്രമണത്തിൽ തകർന്നു. ഒട്ടേറെ ഐഎസ് ഭീകരർ കൊല്ലപ്പെട്ടതായാണ് സൂചന.
കഴിഞ്ഞമാസം സിറിയയിൽ വെച്ചുനടന്ന ഐഎസ് ആക്രമണത്തിൽ രണ്ട് യുഎസ് സൈനികർ ഉൾപ്പടെ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണ് യുഎസ് തിരിച്ച് ആക്രമണം നടത്തിയത്. എഡ്‌ഗർ ബ്രയാൻ ടോറസ്-ടോവർ, വില്യം നഥാനിയേൽ ഹോവാർഡ്, അയാദ് മൻസൂർ സകത്ത് എന്നിവരെയായിരുന്നു ഐഎസ് ആക്രമണത്തിലൂടെ കൊലപ്പെടുത്തിയത്.
യുഎസ് സെൻട്രൽ കമാൻഡിന്റെ നേതൃത്വത്തിലായിരുന്നു വ്യോമാക്രമണം. സിറിയയിലുടനീളമുള്ള നിരവധി ഐഎസ് സ്‌റ്റേറ്റ് കേന്ദ്രങ്ങൾ യുഎസ് തകർത്തു. ”ഞങ്ങളുടെ സന്ദേശം ശക്‌തമായി തുടരുന്നു. ഞങ്ങളുടെ ആളുകളെ ഉപദ്രവിച്ചാൽ, രക്ഷപ്പെടാൻ എത്ര ശ്രമിച്ചാലും ലോകത്തെവിടെയും എത്തി ഞങ്ങൾ നിങ്ങളെ കൊല്ലും”- ആക്രമണത്തിന് ശേഷം യുഎസ് സെൻട്രൽ കമാൻഡ് പുറത്തുവിട്ട പ്രസ്‌താവനയിൽ പറഞ്ഞു.
‘ഓപ്പറേഷൻ ഹോക്ക് ഐ സ്‌ട്രൈക്ക്’ എന്നാണ് ഐഎസിനെതിരായ ആക്രമണത്തെ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത്. ഡിസംബർ 19നും സിറിയയിൽ യുഎസ് വ്യോമാക്രമണം നടത്തിയിരുന്നു. മധ്യ സിറിയയിലുടനീളമുള്ള 70 ഐഎസ് കേന്ദ്രങ്ങളാണ് അന്ന് ലക്ഷ്യമിട്ടത്.
സിറിയയിലെ ഐഎസിനെതിരായ പോരാട്ടത്തിൽ കുർദിഷ് നേതൃത്വത്തിലുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് വർഷങ്ങളായി യുഎസിന്റെ പ്രധാന പങ്കാളിയായിരുന്നു. എന്നാൽ, 2024 ഡിസംബറിൽ മുൻ പ്രസിഡണ്ട് ബഷാർ അൽ അസദിനെ പുറത്താക്കിയതിന് ശേഷം, സിറിയൻ ഔദ്യോഗിക സർക്കാരുമായി ചേർന്നാണ് യുഎസ് ആക്രമണങ്ങൾ ഏകോപിപ്പിക്കുന്നത്.
നിലവിൽ അലപ്പോയിൽ കുർദിഷ് സേനയും സിറിയൻ ഔദ്യോഗിക സേനയും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് ഐഎസിനെതിരായ യുഎസ് ആക്രമണം.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്‌ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം





































