കോഴിക്കോട്: ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകൾ ഇന്ത്യയിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം കസ്‌റ്റഡിയിലെടുത്ത വാഹനം കാണാതായി. കോഴിക്കോട് മുക്കത്ത് നിന്ന് കഴിഞ്ഞ നവംബർ ഒമ്പതിന് കസ്‌റ്റഡിയിലെടുത്ത വാഹനമാണ് കാണാതായത്.
മുക്കത്തെ ഒരു ഗാരിജിന് സമീപത്തുനിന്ന് കണ്ടെത്തിയ വാഹനം കസ്‌റ്റഡിയിലെടുത്ത ശേഷം ഗാരിജിൽ തന്നെ സൂക്ഷിക്കാൻ ഏൽപ്പിച്ചതായിരുന്നു. കഴിഞ്ഞദിവസം മുതൽ വാഹനം കാണാനില്ലെന്ന് കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം തന്നെയാണ് മുക്കം പോലീസിൽ പരാതി നൽകിയത്. തുടരന്വേഷണത്തിന്റെ ഭാഗമായി ഗാരിജിൽ എത്തിയപ്പോഴാണ് വാഹനം കാണാതായ കാര്യം വ്യക്‌തമായത്.
കാറിൽ നിന്ന് ഉടമസ്‌ഥ രേഖകകൾ കീറിയ നിലയിൽ കണ്ടെടുത്തിരുന്നു. ഹിമാചൽ പ്രദേശിലെ ഷിംല സ്വദേശിയുടെ പേരിലുള്ള രേഖകളാണിത്. ആഡംബര കാർ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം കഴിഞ്ഞവർഷം സെപ്‌തംബർ 23ന് നടത്തിയ ‘ഓപ്പറേഷൻ നുംഖോർ’ പരിശോധനയിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നായി 16 വാഹനങ്ങളാണ് പിടിച്ചെടുത്തത്.
കൊച്ചി കസ്‌റ്റംസ് നടത്തിയ ഓപ്പറേഷൻ നുംഖോർ പരിശോധനയിലാണ് സമീപകാലത്ത് ഭൂട്ടാനുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഏറ്റവും വലിയ വാഹന കള്ളക്കടത്ത് മറനീക്കി പുറത്തുവന്നത്. ചലച്ചിത്ര താരങ്ങൾ ഉൾപ്പടെ ഭൂട്ടാനിൽ നിന്ന് കടത്തിയ വാഹനങ്ങൾ പല കൈമറിഞ്ഞ് കേരളത്തിൽ എത്തിച്ച് ഉപയോഗിക്കുന്നത് കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു.
ഇരുന്നൂറോളം വാഹനങ്ങൾ കേരളത്തിൽ എത്തിച്ചിട്ടുണ്ടാകാം എന്നാണ് കസ്‌റ്റംസിന്റെ വിലയിരുത്തൽ. 150ഓളം കാറുകൾ ഉടമസ്‌ഥർ ഒളിപ്പിച്ചിട്ടുണ്ടാകാമെന്നാണ് സൂചന. ഇവ കണ്ടെത്താൻ എംവിഡിയുടേതടക്കം മറ്റു ഏജൻസികളുടെ സഹായവും കസ്‌റ്റംസ് തേടിയിട്ടുണ്ട്.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ





































