ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ. റോയിയുടെ മരണം വെടിയേറ്റെന്ന് സ്‌ഥിരീകരണം. വെടിയുണ്ട ഇടതുനെഞ്ചിൽ തുളച്ചുകയറി റോയ് തൽക്ഷണം മരിച്ചതായി പോസ്‌റ്റുമോർട്ടത്തിൽ കണ്ടെത്തിയതായി ബൗറിങ് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് അരവിന്ദ് എംഎൻ പറഞ്ഞു.
ഇടതുനെഞ്ചിൽ തുളച്ചുകയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിൻഭാഗത്തുകൂടി പുറത്തുകടന്ന് തൽക്ഷണം മരണത്തിലേക്ക് നയിച്ചുവെന്ന് ഡോക്‌ടർ അരവിന്ദ് പറഞ്ഞു. 6.35 എംഎം വെടിയുണ്ട മാത്രമാണ് കണ്ടെടുത്തത്. പൂർണ വിശകലനത്തിനായി വിശദമായ റിപ്പോർട്ടുകൾ കാത്തിരിക്കുന്നുവെന്നും അദ്ദേഹം വ്യക്‌തമാക്കി.
സംഭവ സ്‌ഥലത്ത് നിന്ന് ശേഖരിച്ച രക്‌ത സാമ്പിളുകളുടെയും മറ്റും പരിശോധന നടത്തിവരികയാണ്. പോലീസ് ഫൊറൻസിക് ലബോറട്ടറിയുമായി സഹകരിച്ചാണ് ഈ പരിശോധനകൾ നടത്തുന്നത്. റോയിയുടെ മരണത്തിൽ കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര അന്വേഷണത്തിന് ഉത്തരവിട്ടു.
ഇൻകം ടാക്‌സ് ഉദ്യോഗസ്‌ഥരുടെ സമ്മർദ്ദമാണ് മരണത്തിന് കാരണമെന്ന് കാട്ടി കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്‌ടർ ടിജെ ജോസഫ് പോലീസിൽ പരാതി നൽകിയിരുന്നു. അതേസമയം, സംഭവത്തിൽ വിശദീകരണവുമായി ആദായനികുതി വകുപ്പ് രംഗത്തെത്തി. ഏത് അന്വേഷണമായും സഹകരിക്കുമെന്ന് വകുപ്പ് അറിയിച്ചു.
പരിശോധനകളും നടപടികളും നിയമപരമാണെന്നും സമ്മർദ്ദങ്ങൾ ഉണ്ടായിട്ടില്ലെന്ന് റോയ് എഴുതി നൽകിയിരുന്നെന്നും ഉദ്യോഗസ്‌ഥർ പറയുന്നു. വ്യാഴാഴ്‌ചയാണ് സിജെ. റോയിയുടെ മൊഴി രേഖപ്പെടുത്തിയത്. ഇന്നലെ ചോദ്യം ചെയ്യുകയോ കാണുകയോ ചെയ്‌തിട്ടില്ല. മറ്റൊരു സാക്ഷിയുടെ സാന്നിധ്യത്തിലാണ് മൊഴി രേഖപ്പെടുത്തിയതെന്നും ആദായനികുതി വകുപ്പ് വിശദീകരിക്കുന്നു.
Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ








































