അബുദാബി: യുഎഇയിലെ ആദ്യ വനിതാ സ്‌കൂൾ ബസ് ഡ്രൈവറെന്ന ബഹുമതി നേടി കൊല്ലം സ്വദേശിനി സുജാ തങ്കച്ചൻ. യുഎഇയിൽ ഹെവി ഡ്രൈവിങ് ലൈസൻസുള്ള അപൂർവം വനിതകളിലൊരാളാണ് സുജാ തങ്കച്ചൻ. ദുബായ് ഖിസൈസിലെ ‘ദ മില്ലെനിയം സ്‌കൂൾ’ ബസ് കണ്ടക്‌ടറായിരുന്ന കൊല്ലം കുരീപ്പുഴ തൃക്കടവൂർ സ്വദേശിനി സുജാ തങ്കച്ചന് കഴിഞ്ഞ വർഷം സെപ്റ്റംബർ 30നാണ് വലിയ വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസൻസ് കിട്ടിയത്.
പിന്നീട് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (ആര്‍ടിഎ)യിൽ നിന്നും സ്‌കൂൾ ബസ് ഡ്രൈവിങ് പരിശീലനം പൂർത്തിയാക്കി. കഴിഞ്ഞ മാസമാണ് സുജക്ക് സ്‌കൂൾ ബസ് ഡ്രൈവറായി ജോലിയിൽ പ്രവേശിക്കാനുള്ള അവസരം ലഭിച്ചത്. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് വിദ്യാലയങ്ങൾ അടച്ചതോടെ തന്റെ സ്വപ്‌ന ജോലി ചെയ്യാനുള്ള കാത്തിരിപ്പ് പിന്നെയും തുടർന്നു.
എന്നാൽ, താൽപര്യമുള്ളവർക്ക് സ്‌കൂളുകളിൽ വന്ന് പഠിക്കാൻ അധികൃതർ അനുമതി നൽകിയതോടെ സ്‌കൂളിൽ കുട്ടികളെത്തി, ഒപ്പം സുജയുടെ സ്വപ്‌ന യാത്രക്കും തുടക്കമായി.
“ഏറെ സൂക്ഷ്‌മതയതോടെ ചെയ്യേണ്ട ജോലിയാണ് ഇത്. പക്ഷേ ഞാൻ ഏറെ ആസ്വദിച്ചാണ് ചെയ്യുന്നത്. കുട്ടികളുടെ കളിചിരികൾ കേട്ടുള്ള ഈ ജോലി ഏറെ കാലം തുടരാനാകട്ടെ എന്നാണ് പ്രാർഥന,”- സുജ പറഞ്ഞു.
സുജയുടെ അമ്മാവൻ വലിയ വാഹനത്തിന്റെ ഡ്രൈവറായിരുന്നു. അദ്ദേഹം വാഹനം ഓടിക്കുന്നത് കണ്ടാണ് സുജക്ക് ഇത്തരമൊരു ആഗ്രഹം ഉണ്ടായത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സ്വപ്‌നം സാക്ഷാത്ക്കരിച്ചതിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്ന് സുജ കൂട്ടിച്ചേർത്തു.
Shubha Vartha: കർഷകർക്ക് കമ്പിളി പുതപ്പ് വാങ്ങാൻ ഒരുകോടി നൽകി ഗായകൻ ദിൽജിത് ദൊസാൻഝ്