കോട്ടയം: ഇന്ന് നടന്ന രണ്ടാം ഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്‌ത മുസ്‌ലിം ലീഗ് പ്രവർത്തകനെ പിടികൂടി. എസ്‌ടിയു ഈരാറ്റുപേട്ട മേഖലയിലെ സജീവ മുസ്‌ലിം ലീഗ് നേതാവ് സുലൈമാനാണ് അറസ്‌റ്റിലായത്.
തീക്കോയി ഗ്രാമ പഞ്ചായത്തിലെ 13ആം വാർഡിൽ രാവിലെ വോട്ട് ചെയ്‌ത ഇദ്ദേഹം ഉടൻ തന്നെ ഈരാറ്റുപേട്ട നഗരസഭയിലെ 14ആം ഡിവിഷനായ കൊല്ലം പറമ്പിലും വോട്ട് ചെയ്യാനെത്തി. പോളിംഗ് ബൂത്തിന് സമീപമുണ്ടായിരുന്ന ഇതര പാർട്ടി പ്രവർത്തകർ സംശയം തോന്നി സുലൈമാനെ തടഞ്ഞുനിർത്തി കാര്യം അന്വേഷിച്ചു. തുടർന്ന് പോലീസ് ഉദ്യോഗസ്‌ഥർ നടത്തിയ ചോദ്യം ചെയ്യലിലാണ് കള്ളി വെളിച്ചത്തായത്. രാവിലെ തീക്കോയി സെന്റ് മേരീസ് സ്‌കൂളിൽ ഇദ്ദേഹം വോട്ട് ചെയ്‌തതായി പോലീസ് സ്‌ഥിരീകരിച്ചു. കുറ്റം സുലൈമാൻ സമ്മതിക്കുകയും ചെയ്‌തു.
Also Read: ബിജെപി അധ്യക്ഷനെതിരെ ആക്രമണം; ‘സ്‌പോൺസേഡ് വയലൻസെ’ന്ന് അമിത് ഷാ
വിരലിൽ പുരട്ടിയ മഷി മായ്ച്ചുകളയാൻ പ്രാദേശിക മുസ്‌ലിം ലീഗ് നേതാക്കൾ സഹായിച്ചതായും സുലൈമാൻ വെളിപ്പെടുത്തി. ഇതിനെ തുടർന്ന് സുലൈമാനെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
സമാന സംഭവം കൊച്ചി കോർപ്പറേഷനിലും നടന്നതായി പരാതി ഉയർന്നിരുന്നു. കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലെ 16ആം ഡിവിഷനിലാണ് കള്ളവോട്ട് നടന്നതായി പരാതി പുറത്തുവന്നത്.