തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനേക്കാൾ കൂടുതൽ സീറ്റുകൾ പഞ്ചായത്ത് തലത്തിൽ എൽഡിഎഫ് നേടിയെങ്കിലും ഇരു മുന്നണികളും തമ്മിൽ വളരെ കുറഞ്ഞ വോട്ടുകളുടെ വ്യത്യാസം മാത്രമാണ് ഉള്ളത്. പഞ്ചായത്തുകളിൽ സിപിഎമ്മിന് ആകെ ലഭിച്ചത് 47.66 ലക്ഷം വോട്ടാണ്. കോൺഗ്രസിന് 45.06 ലക്ഷം വോട്ടും. അതായത് വെറും 2.6 ലക്ഷം വോട്ടുകളുടെ വ്യത്യാസമേ ഇരു മുന്നണികളും തമ്മിൽ ഉള്ളൂ. ബിജെപിക്ക് 22.39 ലക്ഷം വോട്ടാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്തിൽ എൽഡിഎഫിന് ലഭിച്ച ആകെ വോട്ട് 69,99,792 ആണ്. അതേസമയം, യുഡിഎഫിന് 64,50,528 വോട്ടുകൾ ലഭിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പു കമ്മീഷൻ പുറത്തുവിട്ട ജില്ലാ പഞ്ചായത്ത്, കോർപറേഷൻ, മുനിസിപ്പാലിറ്റി എന്നീ സ്‌ഥാപനങ്ങളിലെ വോട്ടുനില കണക്കാക്കുമ്പോൾ എൽഡിഎഫും യുഡിഎഫും തമ്മിൽ 5.40 ലക്ഷത്തിൽപരം വോട്ടുകളുടെ വ്യത്യാസമാണ് ഉള്ളത്.
3 സ്‌ഥാപനങ്ങളിലായി എൽഡിഎഫ് ആകെ നേടിയത് 84.48 ലക്ഷം വോട്ടുകളാണ്. യുഡിഎഫിനു 79.07 ലക്ഷം വോട്ട് ലഭിച്ചു. എൻഡിഎക്ക് 31.65 ലക്ഷം വോട്ടാണ് നേടാനായത്. മുന്നണി/പാർട്ടി സ്വതന്ത്രരുടെ വോട്ട് ഇതിൽ ഉൾപ്പെട്ടിട്ടില്ല.
മുന്നണികളിലെ പാർട്ടികൾക്ക് ലഭിച്ച വോട്ടുകളുടെ എണ്ണം നോക്കുമ്പോൾ സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള വോട്ട് വ്യത്യാസം മൂന്ന് ലക്ഷം മാത്രമാണ്. സിപിഎം ആകെ 56.28 ലക്ഷം വോട്ടു നേടിയപ്പോൾ കോൺഗ്രസിനു ലഭിച്ചത് 53.27 ലക്ഷം വോട്ടുകളാണ്. അതേസമയം എൻഡിഎ ആകെ നേടിയ 31.65 ലക്ഷം വോട്ടുകളിൽ 31.18 ലക്ഷവും ബിജെപിയുടെ നേട്ടമാണ്.
എൽഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐക്ക് 14.59 ലക്ഷം വോട്ടുകൾ ലഭിച്ചപ്പോൾ, 5.34 ലക്ഷം വോട്ടുകൾ നേടി പുതിയ ഘടകകക്ഷിയായ ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് (എം) മൂന്നാം സ്‌ഥാനത്തെത്തി. 19.09 ലക്ഷം വോട്ടുകൾ നേടിയ മുസ്‌ലിംലീഗാണ് കോൺഗ്രസ് കഴിഞ്ഞാൽ യുഡിഎഫിൽ ഏറ്റവും കൂടുതൽ വോട്ടു നേടിയ പാർട്ടി.
യുഡിഎഫിൽ തുടർന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് 4.19 ലക്ഷം വോട്ടാണ് ലഭിച്ചത്. ആർഎസ്‌പി 1.71 ലക്ഷം വോട്ട് നേടി. എൻഡിഎ മുന്നണിയിലെ ബിഡിജെഎസിന് 26,336 വോട്ടുകൾ മാത്രമാണ് നേടാനായത്.
Also Read: നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച നടപടി; പ്രതികരിക്കാതെ മുഖ്യമന്ത്രി