തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ തിരിച്ചടിക്ക് കാരണം സംഘടനാ ദൗർബല്യമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ബൂത്ത് തലത്തിലെ പ്രവർത്തനങ്ങളെ സജീവമാക്കുന്നതെന്നും ഹസൻ പറഞ്ഞു. റിപ്പബ്ളിക്ക് ദിനത്തിൽ കെപിസിസി സംഘടിപ്പിക്കുന്ന എന്റെ ബൂത്ത് എന്റെ അഭിമാനം പദ്ധതിയിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിൽ എല്ലാവരും നേതാക്കളാണ്. എന്നാൽ നേതാക്കൾ ആരും അവരുടെ സ്‌ഥാനങ്ങളോട് നീതി പുലർത്തിയില്ല. യുഡിഎഫിന്റെ ജനകീയ അടിത്തറ ഇതുവരെ തകർന്നിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിയും ബിജെപിയും വർഗീയ ധ്രുവീകരണം നടത്തിയാണ് വോട്ടു പിടിച്ചതെന്നും ഹസൻ ആരോപിച്ചു. കേരള സർക്കാരിന്റെ അഴിമതിക്കെതിരെ രംഗത്ത് വരും. സോളാർ കേസുകൾ സിബിഐക്ക് വിട്ടതിലൂടെ സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യബന്ധം പുറത്തായെന്നും ഹസൻ പറഞ്ഞു.