കോട്ടയം: 22 വോട്ടുകളോടെ കോട്ടയം നഗരസഭയുടെ ഭരണം നിലനിർത്തി യുഡിഎഫ്. യുഡിഎഫിന്റെ പ്രതിനിധി മുന്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്‌റ്റ്യനെതിരെ മൽസരിച്ച എൽഡിഎഫിന്റെ ഷീജ അനിലിന് 21 വോട്ടുകളാണ് ലഭിച്ചത്.
യുഡിഎഫിന്- 22, എൽഡിഎഫിന്- 22, ബിജെപിക്ക്- 8 എന്നിങ്ങനെയായിരുന്നു നഗരസഭയിലെ അംഗബലം. എന്നാൽ എൽഡിഎഫിലെ ഒരു അംഗം ആരോഗ്യപരമായ കാരണത്താൽ വോട്ടെടുപ്പിൽ പങ്കെടുത്തിരുന്നില്ല. ഇതോടെ യുഡിഎഫ് ഒരു വോട്ടിന് ഭരണം നിലനിർത്തുകയായിരുന്നു.
“ഇത് സത്യത്തിന്റെയും നൻമയുടെയും വിജയമാണ്. അട്ടിമറി നടത്താന്‍ പ്രതിപക്ഷവും ബിജെപിയും ശ്രമിച്ചെങ്കിലും അന്തിമ വിജയം യുഡിഎഫിന് നേടാനായി. കക്ഷി രാഷ്‌ട്രീയം നോക്കാതെ എല്ലാവരും ഒറ്റക്കെട്ടായി കോട്ടയം നഗരത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കും”- ബിന്‍സി സെബാസ്‌റ്റ്യൻ പറഞ്ഞു.
ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന കോട്ടയം നഗരസഭയില്‍ തുടക്കത്തില്‍ യുഡിഎഫിന് 21 സീറ്റ്, എല്‍ഡിഎഫിന് 22 സീറ്റ്, ബിജെപിക്ക് എട്ട് സീറ്റ് എന്നായിരുന്നു കക്ഷി നില. ഗാന്ധിനഗര്‍ സൗത്തില്‍ നിന്ന് കോണ്‍ഗ്രസ് വിമതയായി ജയിച്ച ബിന്‍സി സെബാസ്‌റ്റ്യൻ യുഡിഎഫിനൊപ്പം ചേര്‍ന്നതോടെ അംഗബലം 22 ആയി. ഒടുവില്‍ ടോസിലെ ഭാഗ്യം തുണക്കുകയും ബിന്‍സി ചെയര്‍പേഴ്‌സൺ ആവുകയുമായിരുന്നു.
ഇക്കഴിഞ്ഞ ഒക്‌ടോബറിൽ എല്‍ഡിഎഫ് കൊണ്ടുവന്ന പ്രമേയത്തെ ബിജെപി പിന്തുണച്ചതോടെയാണ് യുഡിഎഫിന് ഭരണം നഷ്‌ടമായത്.
Most Read: കനത്ത മഴ; കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം