കോട്ടയം: എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബിജെപി പിന്തുണച്ചതോടെ കോട്ടയം നഗരസഭയിൽ യുഡിഎഫ് നിലംപൊത്തി. 52 അംഗ നഗരസഭയിൽ 22 വീതം അംഗങ്ങളാണ് യുഡിഎഫിനും എൽഡിഎഫിനുമുള്ളത്. ഇതിൽ 29 അംഗങ്ങളാണ് എൽഡിഎഫ് പ്രമേയത്തെ അനുകൂലിച്ചത്. ഒരു വോട്ട് അസാധുവായതോടെ ആറ് മാസം നീണ്ട യുഡിഎഫ് ഭരണത്തിന് അന്ത്യമാവുകയായിരുന്നു.
ആർക്കും ഭൂരിപക്ഷം ഇല്ലാതിരുന്ന കോട്ടയം നഗരസഭയിൽ തുടക്കത്തിൽ 21 സീറ്റ് യുഡിഎഫ് 22 സീറ്റ് എൽഡിഎഫ് 8 സീറ്റ് ബിജെപി എന്നായിരുന്നു കക്ഷി നില. ഗാന്ധിനഗർ സൗത്തിൽ നിന്ന് കോൺഗ്രസ് വിമതയായി ജയിച്ച ബിൻസി സെബാറ്റ്യൻ യുഡിഎഫിനൊപ്പം ചേർന്നതോടെ അംഗബലം 22 ആയി. ഒടുവിൽ ടോസിലെ ഭാഗ്യം തുണക്കുകയും ബിൻസി ചെയർ പേഴ്‌സൺ ആവുകയുമായിരുന്നു.
എട്ട് സീറ്റുള്ള ബിജെപി തങ്ങളുടെ അംഗങ്ങളോട് എൽഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കാൻ വിപ്പ് നൽകിയപ്പോൾ തന്നെ യുഡിഎഫ് ഭരണം അവസാനിക്കുമെന്ന കാര്യം ഉറപ്പായിരുന്നു. എൽഡിഎഫിൽ സിപിഎം- 16, സിപിഐ- 2, സ്‌കറിയാ തോമസ് വിഭാഗം- 1, കോൺഗ്രസ് എസ്- 1, സ്വതന്ത്രൻ- 1 എന്നിങ്ങനെയാണ് കക്ഷിനില. ആകെ 22. യുഡിഎഫിൽ കോൺഗ്രസ്- 20, ജോസഫ് വിഭാഗം- 1, സ്വതന്ത്ര- 1, ആകെ 22. ബിജെപി- 8.
പ്രമേയം പരിഗണിക്കുമ്പോൾ യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നു. എങ്കിലും എൽഡിഎഫ്, ബിജെപി അംഗങ്ങൾ ഹാജരായാൽ ക്വാറം തികഞ്ഞു. വിട്ടുനിൽക്കാനുള്ള വിപ്പാണ് യുഡിഎഫ് അംഗങ്ങൾക്ക് നൽകിയത്. അവിശ്വാസ പ്രമേയത്തെ പിന്തുണക്കാൻ ബിജെപിയും വിപ്പ് നൽകി. ഇതോടെ പ്രമേയത്തെ പിന്തുണക്കുന്നവരുടെ എണ്ണം 30 ആയി. തുടർന്ന്, ഒരു വോട്ട് അസാധുവായി പ്രമേയം പാസാക്കുകയും ചെയ്‌തു. ഇതോടെ ഈരാറ്റുപേട്ട നഗരസഭക്ക് ശേഷം യുഡിഎഫിന് ഭരണം നഷ്‌ടമാകുന്ന രണ്ടാമത്തെ നഗരസഭയായി കോട്ടയം.
Also Read: പ്ളസ് വൺ പ്രവേശനം: ആശങ്ക വേണ്ട, എല്ലാ കുട്ടികൾക്കും അവസരം; മന്ത്രി