കോട്ടയം: കഴിഞ്ഞ തവണ ഏറെ നാടകീയത സമ്മാനിച്ച കോട്ടയം നഗരസഭാ അധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് വീണ്ടും നടക്കും. പുറത്തായ അധ്യക്ഷ ബിൻസി സെബാസ്‌റ്റ്യന്‍ തന്നെയാണ് യുഡിഎഫ് സ്‌ഥാനാർഥി. അട്ടിമറി പ്രതീക്ഷയുമായെത്തുന്ന എല്‍ഡിഎഫ് കഴിഞ്ഞ തവണ മൽസരിച്ച അഡ്വ. ഷീജ അനിലിനെ തന്നെയാണ് കളത്തിലിറക്കുന്നത്. എൽഡിഎഫ്, യുഡിഎഫ് കക്ഷികൾക്ക് 22 അംഗങ്ങളുള്ള നഗരസഭയില്‍ കഴിഞ്ഞ തവണ ടോസ് തുണച്ചതോടെയായിരുന്നു ബിൻസി സെബാസ്‌റ്റ്യന്‍ അധ്യക്ഷ സ്‌ഥാനത്തെത്തിയത്.
ഇത്തവണയും 8 അംഗങ്ങളുള്ള ബിജെപി സ്‌ഥാനാർഥിയെ നിർത്തുന്ന സാഹചര്യത്തില്‍ അംഗങ്ങൾ വോട്ട് മാറി ചെയ്യുകയോ അസാധുവാകുകയോ ചെയ്‌തില്ലെങ്കിൽ നറുക്കെടുപ്പിലൂടെ തന്നെയാകും നഗരസഭാ ഭരണം തീരുമാനിക്കുക. കഴിഞ്ഞ 20 വർഷമായി യുഡിഎഫാണ് നഗരസഭ ഭരിച്ചിരുന്നത്. ഇക്കഴിഞ്ഞ ഒക്‌ടോബറിലായിരുന്നു എല്‍ഡിഎഫ് കൊണ്ടുവന്ന പ്രമേയത്തെ ബിജെപി പിന്തുണച്ചതോടെ യുഡിഎഫിന് ഭരണം നഷ്‌ടമായത്.
അവിശ്വാസം പാസാവാന്‍ 5 അംഗങ്ങളുടെ പിന്തുണയെങ്കിലും എല്‍ഡിഎഫിന് അധികമായി വേണ്ട സാഹചര്യത്തിലായിരുന്നു എട്ട് അംഗങ്ങളുള്ള ബിജെപി പിന്തുണക്കുമെന്ന് അറിയിച്ചത്. ഇതോടെ യുഡിഎഫിന് ഭരണം നഷ്‌ടമായി. ആകെ 52 അംഗങ്ങളാണ് കോട്ടയം നഗരസഭയിലുള്ളത്. സ്വതന്ത്രന്‍ ഉള്‍പ്പടെ 22 അംഗങ്ങളാണ് എല്‍ഡിഎഫിനുള്ളത്. യുഡിഎഫിലെ 22 കൗൺസിലർമാരിൽ 20 പേരും കോൺഗ്രസ് സ്‌ഥാനാർഥികളാണ്.
Read Also: കൊടകര കുഴൽപ്പണ കേസിലെ ഇഡി അന്വേഷണം; ഹരജി ഇന്ന് ഹൈക്കോടതിയിൽ