കൊച്ചി: കൊടകര കുഴൽപ്പണ കേസിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജനതാദൾ നേതാവ് സലീം മടവൂരാണ് ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഹരജിയിൽ മൂന്ന് വട്ടം ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടിയിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ടുവന്ന പണമാണ് കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടത് എന്നാണ് ഹരജിയിലെ പ്രധാന ആരോപണം.
ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് പരാതി നൽകിയെങ്കിലും തുടർ നടപടി ഉണ്ടായില്ലെന്നും ഹരജിയിൽ പറയുന്നു. കേസ് കഴിഞ്ഞ തവണ പരിഗണിച്ചപ്പോള്‍ എഎസ്‌ജി ഹാജരാകാന്‍ വേണ്ടി കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ സമയം തേടിയിരുന്നു. ഇഡിക്ക് മറുപടി നല്‍കാന്‍ നാലു തവണ സമയം നീട്ടി നല്‍കിയതായി ഹരജിക്കാരനായ സലീം മടവൂരിന്റെ അഭിഭാഷകന്‍ അന്ന് ചൂണ്ടിക്കാട്ടി. ഇത് കണക്കിലെടുത്ത് ഉടൻ മറുപടി നല്‍കാന്‍ കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേസിൽ കൂടുതൽ പണം അന്വേഷണ സംഘം കഴിഞ്ഞ മാസം കണ്ടെടുത്തിരുന്നു. പ്രതികളിൽ ഒരാളായ ദീപ്‌തിയുടെ സുഹൃത്ത് ഷിന്റോയുടെ ചാലക്കുടിയിലെ വീട്ടിൽ നിന്നാണ് 1 40,000 രൂപ കഴിഞ്ഞ മാസം ആറിന് കണ്ടെടുത്തത്. മുഖ്യപ്രതി രഞ്ജിത്തിന്റെ ഭാര്യയാണ് ദീപ്‌തി. ഇവരുടെ മൊഴി പ്രകാരമാണ് ഇവിടെ പരിശോധന നടത്തിയത്. മൂന്നര കോടി കവർന്ന കേസിൽ ഇതുവരെ കണ്ടെടുത്തത് ആകെ ഒരു കോടി 47 ലക്ഷം രൂപയാണ്.
Read Also: മണ്ഡലകാല-മകരവിളക്ക് തീർഥാടനം; ഇന്ന് ശബരിമല നട തുറക്കും