പത്തനംതിട്ട: മണ്ഡലകാല-മകരവിളക്ക് തീർഥാടനത്തിന്റെ ഭാഗമായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് നട തുറക്കുക. അതേസമയം തീർഥാടകർക്ക് നാളെ രാവിലെ മുതലാണ് ശബരിമലയിലേക്ക് പ്രവേശനം അനുവദിക്കുക. വൃശ്‌ചികം ഒന്നായ നാളെ പുലർച്ചെ 5 മണിയോടെ നിലയ്‌ക്കലിൽ നിന്നും ആളുകളെ ശബരിമലയിലേക്ക് കടത്തി വിടും.
അതേസമയം സംസ്‌ഥാനത്ത് നിലവിൽ മഴ കനക്കുന്നതിനാൽ നാല് ദിവസത്തേക്ക് ശബരിമലയിൽ അനുവദിക്കുന്ന തീർഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. കൂടാതെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പമ്പാ സ്‌നാനം അനുവദിക്കില്ലെന്നും, മറ്റ് കുളിക്കടവുകളിൽ ഇറങ്ങരുതെന്നും അധികൃതർ നിർദ്ദേശം നൽകി.
ആളുകളുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിലയ്‌ക്കലിൽ ഏർപ്പെടുത്തിയിരുന്ന സ്‌പോട്ട് ബുക്കിങ് നിർത്തി വെക്കും. കൂടാതെ വെർച്വൽ ക്യു വഴി ബുക്ക് ചെയ്‌ത ആളുകൾക്ക് തീയതി മാറ്റി നൽകുന്ന കാര്യവും പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിലവിൽ തുടരുന്ന കനത്ത മഴയിൽ പമ്പ ത്രിവേണിയിൽ ആറാട്ട് കടവ് ഭാഗത്ത് വരെ വെള്ളം കയറിയിട്ടുണ്ട്.
Read also: ഭവന പദ്ധതികളിൽ അവഗണന; കുടിൽകെട്ടി സമരം 33 ദിവസം പിന്നിട്ടു