പാലക്കാട്: അംബേദ്ക്കർ കോളനി വാസികളുടെ കുടിൽകെട്ടി സമരം 33 ദിവസം പിന്നിട്ടു. 44 പട്ടികജാതി ചക്ളിയ വിഭാഗത്തിലെ വിഭാഗത്തിലെ കുടുംബങ്ങളാണ് മുതലമട പഞ്ചായത്തിന് മുന്നിൽ കുടിൽകെട്ടി സമരം നടത്തുന്നത്. ഭവന പദ്ധതികളിൽ അവഗണിച്ചതിനെ തുടർന്നാണ് സമരം. എന്നാൽ, സമരം 33 ദിവസം പിന്നിട്ടിട്ടും അധികൃതർ നടപടി എടുക്കുന്നില്ലെന്നാണ് പരാതി.
2014ന് മുൻപ് നൽകിയ അപേക്ഷകൾ പഞ്ചായത്തും പട്ടികജാതി വകുപ്പും യഥാസമയത്ത് പരിഗണിക്കാതായതാണ് റോഡരികിൽ കുഞ്ഞുങ്ങൾക്കൊപ്പം സമരമിരിക്കേണ്ട അവസ്‌ഥ ഉണ്ടായതെന്ന് സമരക്കാർ പറയുന്നു. ഒരാഴ്‌ച മുൻപ് കളക്‌ടറേറ്റിൽ എഡിഎമ്മിന്റെ നേതൃത്വത്തിൽ നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് സമരക്കാരുമായി ചർച്ച നടത്താൻ സർക്കാർ മുന്നോട്ട് വന്നിട്ടില്ല. എല്ലാ അപേക്ഷകളും ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ മുൻഗണനാ ക്രമം അനുസരിച്ച് പദ്ധതികളിൽ ഉൾപ്പെടുത്തുമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
എന്നാൽ, നേരത്തെ അപേക്ഷ നൽകിയവരെ തഴഞ്ഞ് ഒരു വർഷത്തിനകം അപേക്ഷ നൽകിയവരെ മാത്രം പരിഗണിച്ചതിൽ തദ്ദേശ സെക്രട്ടറി തലത്തിൽ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്‌തമാണ്. പഞ്ചായത്ത് ഭരിക്കുന്ന പാർട്ടിയുടെ അനുഭാവികൾക്ക് മാനദണ്ഡം നോക്കാതെ ഭവന പദ്ധതികൾ അനുവദിക്കുകയും പ്രതിപക്ഷ പാർട്ടിയുടെ അനുഭാവികളെ അവഗണിക്കുകയും ചെയ്യുന്ന അവസ്‌ഥ മാറണമെന്നും സമരക്കാർ പറയുന്നു.
Most Read: സർവകലാശാല പരീക്ഷകൾ മാറ്റിവച്ചു; 4 ജില്ലകളിൽ നാളെ അവധി