തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിനെതിരെ സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ചു യുഡിഎഫ്. അഴിമതി ഭരണത്തിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടും, റേഷൻ വിതരണ രംഗത്തെ പ്രതിസന്ധിയും വിലക്കയറ്റവും നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടും ഈ മാസം 18ന് ആണ് യുഡിഎഫിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ഉപരോധം നടക്കുക.
‘റേഷൻ കട മുതൽ സെക്രട്ടറിയേറ്റ് വരെ ഉപരോധം’ എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ എല്ലാ ജില്ലകളിൽ നിന്നുമായി അരലക്ഷം പ്രവർത്തകർ പങ്കെടുക്കുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ അറിയിച്ചു. ഇതിന് മുന്നോടിയായി ഈ മാസം 10നും 15നുമിടയിൽ എല്ലാ പഞ്ചായത്തുകളിലും തിരഞ്ഞെടുക്കപ്പെട്ട 12 വളണ്ടിയർമാർ വിളംബര ജാഥ സംഘടിപ്പിക്കും.
18ന് തിരുവനന്തപുരം ജില്ലയിലെ പ്രവർത്തകർ രാവിലെ ആറ് മുതൽ സെക്രട്ടറിയേറ്റ് ഉപരോധിക്കും.മറ്റു ജില്ലകളിൽ നിന്നുള്ളവർ ആശാൻ സ്‌ക്വയറിൽ നിന്ന് പദയാത്രയായി സെക്രട്ടറിയേറ്റിലേക്ക് നീങ്ങും. എഐ ക്യാമറ അഴിമതി, മാസപ്പടി തുടങ്ങിയ കേസുകളിൽ അന്വേഷണം നടത്തണം, കൊവിഡ് കാലത്ത് സൗജന്യ കിറ്റ് വിതരണം ചെയ്‌ത ഇനത്തിൽ റേഷൻ കടക്കാർക്ക് നൽകാനുള്ള 48 കോടി രൂപ കമ്മീഷൻ കുടിശിക ഉടൻ വിതരണം ചെയ്യുക എന്നിവ ഉന്നയിച്ചാണ് സെക്രട്ടറിയേറ്റ് ഉപരോധം.
അതേസമയം, സർക്കാരിന്റെ പരിപാടികൾ ജനങ്ങളിലേക്ക് എത്തിക്കാൻ മുഖ്യമന്ത്രി നടത്തുന്ന ജനകീയ സദസുകൾക്ക് ബദലായി 140 നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് കുറ്റവിചാരണ ജനകീയ സദസ്സുകൾ സംഘടിപ്പിക്കും.
Most Read| ഇറാനിൽ സ്‌ത്രീകൾക്കായി പോരാടി; സമാധാന നൊബേൽ പുരസ്‌കാരം നർഗേസ് മുഹമ്മദിക്ക്