തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിനെതിരെ യുഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധത്തിൽ കേസെടുത്ത് പോലീസ്. പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒന്നാം പ്രതിയാക്കി, കണ്ടാലറിയാവുന്ന മൂവായിരം പേർക്കെതിരെയാണ് കേസ്. തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസെടുത്തത്. വഴി തടസപ്പെടുത്തിയതിനും, അനുമതിയില്ലാതെ മൈക്ക് ഉപയോഗിച്ചതിനുമാണ് കേസ്.
കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, എംഎം ഹസൻ, കൊടിക്കുന്നിൽ സുരേഷ്, രമേശ് ചെന്നിത്തല, എൻകെ പ്രേമചന്ദ്രൻ, രമ്യ ഹരിദാസൻ, സിപി ജോൺ, വിഎസ് ശിവകുമാർ, പാലോട് രവി, പികെ വേണുഗോപാൽ, എം വിൻസന്റ്, കെ മുരളീധരൻ, നെയ്യാറ്റിൻകര സനൽ എന്നിവരടക്കം പ്രതികളാണ്. സർക്കാരല്ല, ഇത് കൊള്ളക്കാർ എന്ന മുദ്രാവാക്യം ഉയർത്തിയാണ് യുഡിഎഫ് പ്രവർത്തകർ ഇന്ന് രാവിലെ മുതൽ സെക്രട്ടറിയേറ്റ് വളഞ്ഞത്.
രാവിലെ ആറുമണിക്ക് തന്നെ പ്രധാന ഗേറ്റും സൗത്ത്, വൈഎംസിഎ ഗേറ്റുകളും നേതാക്കളും പ്രവർത്തകരും ചേർന്ന് ഉപരോധിച്ചിരുന്നു. വലിയ ജനപങ്കാളിത്തമാണ് ഉപരോധ സമരത്തിന് ഉണ്ടായിരുന്നത്. സഹകരണ ബാങ്ക്, മാസപ്പടി വിവാദം, എഐ ക്യാമറ അഴിമതി, വിലക്കയറ്റം, പിൻവാതിൽ നിയമനങ്ങൾ തുടങ്ങി കഴിഞ്ഞ ഏഴര വർഷമായി ഇടതു സർക്കാരിനെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ വിഷയമാക്കിയായിരുന്നു യുഡിഎഫ് നേതാക്കളുടെ പ്രസംഗം.
അഴിമതിയിൽ മുങ്ങിക്കിടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് ഈ സർക്കാരിന് നേതൃത്വം കൊടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. വിഴിഞ്ഞത്ത് നിർമാണത്തിനായുള്ള ക്രെയിൻ കൊണ്ടുവന്ന കാര്യം വിളിച്ചുപറയാൻ ഒന്നര കോടിയോളം രൂപയാണ് സർക്കാർ ചിലവാക്കിയത്. കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുക്കാൻ പോലും സർക്കാരിന്റെ കൈയിൽ പണമില്ലാത്ത അവസ്‌ഥയാണ്. അപ്പോഴാണ് ഓരോ പദ്ധതിക്കുമേലുള്ള ധൂർത്തടിയെന്നും വിഡി സതീശൻ ആരോപിച്ചു.
Most Read| ഏഷ്യൻ ഗെയിംസ്; മലയാളി താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ചു സർക്കാർ