ന്യൂഡെൽഹി: രാജ്യത്ത് സ്വവർഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി. (Supreme Court on Same Sex Marriage) സ്‌പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം സ്വവർഗ വിവാഹങ്ങൾ രജിസ്‌റ്റർ ചെയ്യാൻ അനുവാദം തേടി സമർപ്പിക്കപ്പെട്ട ഹരജികൾ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെ തള്ളി.
ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ്, സഞ്‌ജയ് കിഷൻ കൗൾ എന്നിവർ സ്വവർഗ വിവാഹത്തിനെ അനുകൂലിച്ചപ്പോൾ ജസ്‌റ്റിസ് രവീന്ദ്ര ഭട്ട്, ജസ്‌റ്റിസ് ഹിമ കോലി, ജസ്‌റ്റിസ് പിഎസ് നരസിംഹ എന്നിവർ എതിർത്തതോടെ 3-2 എന്ന നിലയിലാണ് ഹരജികൾ തളളിയത്. ഇതിൽ ഹിമ കോലി ഒഴികെയുള്ളവർ പ്രത്യേക വിധി പ്രസ്‌താവം നടത്തി.
പങ്കാളിയെ തിരഞ്ഞെടുക്കാൻ വ്യക്‌തിക്ക് അവകാശം ഉണ്ടെങ്കിലും അതിന് നിയമസാധുത നൽകാനാവില്ല. സ്വവർഗ വിവാഹങ്ങൾ അംഗീകരിച്ചുകൊണ്ട് പ്രത്യേക വിവാഹ നിയമത്തിൽ മാറ്റം വരുത്താൻ കഴിയില്ലെന്നും കോടതി വ്യക്‌തമാക്കി.
പങ്കാളിയെ തിരഞ്ഞെടുക്കാൻ അവകാശം ഉറപ്പാക്കുന്നു. ഇതിന് നിയമസാധുത നൽകാനാവില്ല. പ്രത്യേക വിവാഹ നിയമം മാറ്റാനാവില്ലെന്നുമാണ് ഭൂരിപക്ഷ വിധി. കുട്ടികളെ ദത്തെടുക്കാനുള്ള അവകാശവും നൽകാനാവില്ല. എന്നാൽ, സാമൂഹികക്ഷേമ ആനുകൂല്യങ്ങൾ ഉറപ്പാക്കണം. സ്വവർഗ പങ്കാളികൾക്ക് ഭീഷണിയില്ലാതെ ഒന്നിച്ചു ജീവിക്കാൻ കഴിയണമെന്നും കോടതി പറഞ്ഞു.
സ്വവർഗ ലൈംഗികത നഗരകേന്ദ്രീകൃത- വരേണ്യ-വർഗ സങ്കൽപ്പമല്ലെന്ന് ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിധി പ്രസ്‌താവത്തിന്റെ ആമുഖത്തിൽ പറഞ്ഞിരുന്നു. സ്‌പെഷ്യൽ മാര്യേജ് ആക്‌ട്, വിദേശ വിവാഹനിയമം തുടങ്ങിയവയിലെ നിയമസാധുതകൾ പരിശോധിച്ച ശേഷമാണ് വിധി പ്രസ്‌താവം നടത്തിയത്. മെയ് 11ന് വാദം പൂർത്തിയാക്കിയ ഹരജികളിൽ അഞ്ചു മാസത്തിന് ശേഷമാണ് കോടതി ഇന്ന് വിധി പറഞ്ഞത്.
സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതിനെ കേന്ദ്ര സർക്കാർ കോടതിയിൽ എതിർത്തിരുന്നു. സ്വവർഗ വിവാഹം നഗരവരേണ്യ വർഗത്തിന്റെ കാഴ്‌ചപ്പാടാണെന്നും പാർലമെന്റാണ് ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കേണ്ടതെന്നുമാണ് സർക്കാരിന്റെ വാദം. എന്നാൽ, കൃത്യമായ സ്‌ഥിതിവിവരണ കണക്കുകൾ ഇല്ലാതെ ഇങ്ങനെ ആരോപിക്കാനാവില്ലെന്നാണ് ചീഫ് ജസ്‌റ്റിസ് നിലപാടെടുത്തത്.
സ്വവർഗ വിവാഹം നിയമസാധുതമാക്കണമെന്ന 21 ഹരജികളിലാണ് കോടതി വിധി പറഞ്ഞത്. മുതിർന്ന അഭിഭാഷകരായ മുകുൾ റോത്തഗി, അഭിഷേക് മനു സിങ്‌വി, രാജു രാമചന്ദ്രൻ, ആനന്ദ ഗ്രോവർ, ഗുരുസ്വാമി തുടങ്ങിയവരാണ് ഹാജിക്കാർക്ക് വേണ്ടി വാദിച്ചത്. സ്വവർഗ വിവാഹത്തിന് സ്പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം നിയമസാധുത ഉറപ്പാക്കണമെന്നാണ് ഇവർ കോടതിയെ അറിയിച്ചത്. അതുപോലെ സ്വവർഗാനുരാഗികൾക്ക് രാജ്യത്ത് സാമൂഹിക സുരക്ഷ ഉറപ്പാക്കണമെന്നും മറ്റു ക്ഷേമാനുകൂല്യങ്ങൾ നൽകണമെന്നും ഇവർ കോടതിയിൽ വാദിച്ചു.
2023 ഏപ്രിൽ 18 മുതൽ മെയ് 11 വരെ പത്ത് ദിവസങ്ങളിലായി 40 മണിക്കൂറോളമാണ് ഭരണഘടനാ ബെഞ്ച് ഈ ഹരജികളിൽ വാദം കേട്ടത്. 1954ലെ സ്‌പെഷ്യൽ മാര്യേജ് ആക്‌ടിലെ നാലാം വകുപ്പ് പ്രകാരം 21 വയസ് കഴിഞ്ഞ പുരുഷനും 18 വയസുള്ള സ്‌ത്രീക്കും വിവാഹിതരാകാം. പുരുഷനും സ്‌ത്രീയും തമ്മിലുള്ള വിവാഹം എന്നത് ഒഴിവാക്കി രണ്ടു വ്യക്‌തികൾ തമ്മിലുള്ള വിവാഹമെന്ന ആവശ്യം പരിഗണിക്കുമെന്നാണ് ഹരജികളിൽ വാദം കേട്ട വേളയിൽ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചത്.
പുരുഷനും സ്‌ത്രീയും എന്നത് വ്യക്‌തികൾ എന്നും ഭാര്യയും ഭർത്താവും എന്നത് ദമ്പതികൾ എന്നും മാറ്റണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. ഇഷ്‌ടമുള്ള വ്യക്‌തിയെ വിവാഹം കഴിക്കാൻ ഇന്ത്യൻ ഭരണഘടന പൗരൻമാർക്ക് അവകാശം നൽകുന്നുണ്ട്. എന്നാൽ, ലിംഗപരമായ വിവേചനം ഇതിലുണ്ടാകരുതെന്നാണ് ഹർജിക്കാരുടെ വാദം. സ്വവർഗ വിവാഹത്തിന് നിയമസാധുത ഇല്ലാത്തതിനാൽ ഈ ദമ്പതികൾക്ക് കുട്ടികളെ ദത്തെടുക്കൽ, പിന്തുടർച്ചാവകാശം, ബാങ്ക് അക്കൗണ്ട് ജോയിന്റ് തുടങ്ങൽ, ഇൻഷുറൻസ് പോളിസി എടുക്കൽ എന്നിങ്ങനെ പലകാര്യങ്ങളിലും തടസം നേരിടുന്നതായും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
1954ലെ സ്‌പെഷ്യൽ മാരേജ് ആക്‌ട്, 1955ലെ ഹിന്ദു വിവാഹനിയമം, 1969ലെ വിദേശ വിവാഹ നിയമം എന്നിവയിൽ സ്വവർഗവിവാഹം രജിസ്‌റ്റർ ചെയ്യാൻ അനുവദിക്കണമെന്നാണ് ഹർജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്. ഇതിൽ വ്യക്‌തി നിയമങ്ങളുമായി ബന്ധപ്പെടുത്തി സ്വവർഗ വിവാഹത്തിന്റെ നിയമസാധുത കോടതി പരിശോധിച്ചിട്ടില്ല.
Most Read| ആഗോള പട്ടിണി സൂചിക; ഇന്ത്യ 111ആം സ്‌ഥാനത്ത്- പോഷകാഹാര കുറവും കൂടുതൽ!