തിരുവനന്തപുരം: നാളെ നടത്താൻ തീരുമാനിച്ചിരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ചതിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമം സംബന്ധിച്ച ചർച്ചകൾക്ക് വേണ്ടിയാണ് നാളെ പ്രത്യേക സമ്മേളനം ചേരാൻ സർക്കാർ തീരുമാനിച്ചിരുന്നത്.
എന്ത് അടിയന്തിര സാഹചര്യത്തിലാണ് സഭ ചേരുന്നതെന്ന് ഗവർണർ സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. കർഷകരെ ബാധിക്കുന്ന വിഷയം ചർച്ച ചെയ്യാൻ എന്നായിരുന്നു സർക്കാരിന്റെ മറുപടി. എന്നാൽ പ്രത്യേക നിയമസഭ ചേരുന്നതിനുള്ള സാഹചര്യം നിലനിൽക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർ അനുമതി നിഷേധിക്കുകയായിരുന്നു.
ഗവർണറുടെ നടപടിയിൽ ഭരണപക്ഷവും പ്രതിപക്ഷവും ശക്‌തമായി രംഗത്തെത്തിയിട്ടുണ്ട്. ഗവർണറുടേത് അസാധാരണ നടപടിയാണിതെന്നും കേരള ചരിത്രത്തിൽ തന്നെ ഇതാദ്യമാണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. കേന്ദ്രം നടപ്പിലാക്കിയ നിയമത്തിന് എതിരെ ബദൽ നിയമം കൊണ്ടുവരാനാണ് സർക്കാർ ആലോചിച്ചിരുന്നത്. നേരത്തെ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രക്ഷോഭം നടക്കുമ്പോഴും ഗവർണർ സംസ്‌ഥാന സർക്കാരിന് പ്രതികൂലമായി നിലപാടെടുത്തിരുന്നു.
Read also: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം മാറ്റിവെക്കണം; കർഷക സംഘടനകൾ രംഗത്ത്