മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനേറ്റ കനത്ത തോൽവിയുടെ കാരണങ്ങൾ എണ്ണിപ്പറഞ്ഞ് മുൻ സ്പീക്കർ എഎൻ. ഷംസീർ. വെള്ളാപ്പള്ളിയുടെ വിമർശനത്തെ പ്രതിരോധിച്ചപ്പോൾ ശക്തി ഉണ്ടായില്ലെന്നും പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാർഥി നിർണയം പാളിയെന്നും ഷംസീർ തുറന്നു സമ്മതിച്ചു.
തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പാർട്ടി നടത്തിയ സ്വയംവിമർശനത്തെ കുറിച്ച് കാളികാവിൽ നടന്ന കുഞ്ഞാലി രക്തസാക്ഷി ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു ഷംസീർ. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയം പാളി. വെള്ളാപ്പള്ളി നടേശൻ മലപ്പുറത്തെ ശക്തമായി ആക്ഷേപിച്ചപ്പോൾ അതിനെ പാർട്ടി പ്രതിരോധിച്ചു. പക്ഷെ പ്രതിരോധ പ്രസ്താവനയിൽ ഒരു ഊക്കുണ്ടായിരുന്നില്ലെന്നും ഷംസീർ പറഞ്ഞു.
അയ്യപ്പ സംഗമം ഞങ്ങളുടേതല്ല. പക്ഷേ സർക്കാർ നടത്തിയതാണെന്ന് വ്യാപകമായി പ്രചരിപ്പിച്ചു. അയ്യപ്പ സംഗമത്തിൽ ഒരുകാരണവശാലും സ്വാമി ആദിത്യനാഥിന്റെ പ്രസ്താവന വായിക്കാൻ പാടില്ലായിരുന്നുവെന്നും പാർട്ടി സ്വയം വിമർശനം നടത്തിയിട്ടുണ്ടെന്നും ഷംസീർ വ്യക്തമാക്കി. ഇങ്ങനെ വിമർശനം നടത്താൻ കുഞ്ഞാലിയുടെ പാർട്ടിക്കല്ലാതെ മറ്റാർക്കാണ് സാധിക്കുകയെന്നും ഷംസീർ ചോദിച്ചു.
പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്തി, സ്വയം വിമർശനം നടത്തി. ഞങ്ങൾ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവരാണ്. രാഷ്ട്രീയത്തിൽ ജനങ്ങളാണ് യജമാനൻമാർ. ജനങ്ങളാണ് സഖാക്കളെ നിങ്ങൾക്ക് തെറ്റ് പറ്റിയിരിക്കുന്നു എന്ന് പറയുന്നത്. ആ തെറ്റ് ഉൾക്കൊണ്ട് തിരുത്തും. തിരിച്ചുവരുമെന്നും ഷംസീർ പറഞ്ഞു.
Most Read| പുനർജനി പദ്ധതി; വിഡി സതീശന് ക്ളീൻ ചിറ്റ്, കേസ് അവസാനിപ്പിച്ചു





































