കാസർഗോഡ്: പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം സ്വർണം കവർന്ന് ഉപേക്ഷിച്ച കേസിലെ പ്രതിക്ക് മരണം വരെ തടവ് വിധിച്ച് കോടതി. കുടക് നപ്പോക്ക് സ്വദേശി പിഎ സലിം (40) നെയാണ് കോടതി ശിക്ഷിച്ചത്.
പീഡിപ്പിച്ച ശേഷം കുട്ടിയുടെ സ്വർണക്കമ്മൽ പ്രതി കവർന്നിരുന്നു. 2024 മേയിൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. പുലർച്ചെ മൂന്നുമണിക്കാണ് വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കുട്ടിയുടെ മുത്തച്ഛൻ പശുവിനെ കറക്കാൻ വീടിന്റെ മുൻ വാതിൽ തുറന്ന് തൊഴുത്തിൽ പോയ സമയത്താണ് പ്രതി വീടിന്റെ അകത്തേക്ക് കടന്നത്.
ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തോളിലെടുത്ത് അടുക്കള വശത്തുള്ള വാതിലിലൂടെ പുറത്തേക്കിറങ്ങി. പിന്നീട് വീടിന് 500 മീറ്റർ അകലെയുള്ള സ്ഥലത്തെത്തിച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. തുടർന്ന് സ്വർണക്കമ്മലുകൾ കവർന്നു. അതിന് ശേഷം കുട്ടിയെ അവിടെ ഉപേക്ഷിച്ച് പ്രതി കടന്നുകളയുകയായിരുന്നു.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്. എന്നാൽ, ആശുപത്രിയിൽ ഹാജരാക്കിയ പെൺകുട്ടിയുടെ മെഡിക്കൽ റിപ്പോർട് വന്നതോടെയാണ് കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി മനസിലായത്.
സംഭവശേഷം സലിം തലശേരിയിൽ എത്തുകയും അവിടെ നിന്ന് ചെറുവണ്ണൂരിലെത്തി സഹോദരിയെയും കൂട്ടി കൂത്തുപറമ്പിൽ സ്വർണം പണയപ്പെടുത്തി. സഹോദരിയെ പറഞ്ഞുവിട്ട് സലിം വിരാജ്പേട്ടയിലേക്ക് ബസ് കയറി. ഇവിടെ നിന്ന് മൈസൂരുവിലേക്കും പിന്നീട് ബെംഗളൂരുവിലേക്കും പോയി. പിന്നീട് മുംബൈയിലേക്കും കടന്നു.
മുംബൈയിൽ ജോലി ലഭിക്കാതെ വന്നതോടെ കൂട്ടുകാരിയുടെ സഹായത്തോടെ റായ്ച്ചൂരിലെ തോട്ടത്തിൽ ജോലി കിട്ടുമോയെന്ന് അന്വേഷിച്ചു. ഇതിനുവേണ്ടി ബെംഗളൂരുവിലേക്ക് തിരിച്ചുവരാൻ നിൽക്കുമ്പോഴാണ് ഇയാൾ പോലീസ് വലയിലായത്. രണ്ട് മോഷണക്കേസിലും സലീമിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കേസിൽ സലീമിന്റെ സഹോദരിയായ കൂത്തുപറമ്പിൽ താമസിക്കുന്ന കുടക് സ്വദേശിനി സുഹൈബയെയും കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കവർച്ച മുതൽ വിൽക്കാൻ കൂട്ടുനിന്നുവെന്ന കുറ്റത്തിനാണ് ഇവരെ പ്രതിയാക്കിയത്. ഇന്ത്യൻ ശിക്ഷാ നിയമവും പോക്സോ നിയമപ്രകാരവുമുള്ള വകുപ്പുകളാണ് ചുമത്തിയത്.
Most Read| ഓണക്കിറ്റ് വിതരണം നാളെമുതൽ; വെളിച്ചെണ്ണ അടക്കം 15 ഇനം സാധനങ്ങൾ






































