തിരുവനന്തപുരം: നടൻ ജി കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ രണ്ടുപ്രതികൾ ക്രൈം ബ്രാഞ്ചിന് മുന്നിൽ കീഴടങ്ങി. ദിയയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരായ വിനീത, രാധാകുമാരി എന്നിവരാണ് ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയത്.
മറ്റൊരു പ്രതിയായ ദിവ്യ കീഴടങ്ങിയിട്ടില്ല. പ്രതികൾ തട്ടിപ്പ് നടത്തിയതിന്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. മ്യൂസിയം പോലീസാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ, അന്വേഷണം കാര്യമായി മുന്നോട്ട് പോയിരുന്നില്ല. ഇതോടെ ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. ദിയയുടെ സ്ഥാപനത്തിലെ ക്യൂആർ കോഡിൽ മാറ്റം വരുത്തി 69 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
ഇതിൽ കേസെടുത്തതിന് പിന്നാലെ ജീവനക്കാർ കൃഷ്ണകുമാറിനെതിരെയും ദിയക്കെതിരെയും തട്ടിക്കൊണ്ടുപോകൽ പരാതി നൽകിയിരുന്നു. തുടർന്ന് ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി ദിയയും ജോലിക്കാരും രംഗത്തെത്തി. ഒടുവിൽ ജീവനക്കാർ കുറ്റം സമ്മതിച്ചുവെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണ കുമാറിന്റെ കുടുംബം ഒരു വീഡിയോ പങ്കുവെച്ചതാണ് കേസിൽ നിർണായകമായത്. ജീവനക്കാരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്ജ് റെഡി