തിരുവനന്തപുരം: ബലാൽസംഗ കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ അറസ്‌റ്റ് ചെയ്യാനായി ശ്രമം ശക്‌തമാക്കി പോലീസ്. സിദ്ദിഖിനായി മാദ്ധ്യമങ്ങളിൽ അടക്കം ലുക്ക്‌ഔട്ട് നോട്ടീസ് അന്വേഷണ സംഘം പുറത്തിറക്കി. ഒരു മലയാള പത്രത്തിലും ഒരു ഇംഗ്ളീഷ് പത്രത്തിലുമാണ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
സിദ്ദിഖ് ഒളിവിലാണെന്നും കണ്ടെത്തുന്നവർ പോലീസിനെ അറിയിക്കണമെന്നും നോട്ടീസിൽ പറയുന്നു. ”ഫോട്ടോയിൽ കാണുന്ന ഫിലിം ആർട്ടിസ്‌റ്റ് സിദ്ദിഖ് മ്യൂസിയം പോലീസ് സ്‌റ്റേഷനിൽ നിലവിലുള്ള കേസിലെ പ്രതിയും ഒളിവിൽ പോയിട്ടുള്ള ആളുമാണ്. ഇയാളെ കുറിച്ച് വിവരം ലഭിച്ചാൽ അറിയിക്കണം”- നോട്ടീസിൽ പറയുന്നു.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ (9497996991), റേഞ്ച് ഡിഐജി (9497998993), നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ (9497990002), മ്യൂസിയം പോലീസ് സ്‌റ്റേഷൻ (0471- 2315096) എന്നീ നമ്പറുകളിലാണ് വിവരം അറിയിക്കേണ്ടത്. ക്രൈം ബ്രാഞ്ച് പോലീസ് സൂപ്രണ്ടിന്റെ പേരിലാണ് നോട്ടീസ്. യുവനടിയെ ബലാൽസംഗം ചെയ്‌ത കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ നാല് ദിവസമായി സിദ്ദിഖ് ഒളിവിലാണ്.
നടൻ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്‌ഗി സിദ്ദിഖിനായി ഹാജരാകുമെന്നാണ് വിവരം. അതിജീവിത പരാതി നൽകാനുണ്ടായ കാലതാമസം, ക്രിമിനൽ പശ്‌ചാത്തലമില്ല എന്നീ വാദങ്ങൾ മുന്നോട്ടുവെക്കുമെന്നുമാണ് സൂചന. അതേസമയം, തടസ ഹരജിയുമായി സർക്കാരും സുപ്രീം കോടതിയെ സമീപിക്കും.
സിദ്ദിഖിനായി പോലീസ് അന്വേഷണം തുടരുകയാണ്. മൂന്നാഴ്‌ച മുൻപ് എല്ലാ വിമാനത്താവളങ്ങളിലേക്കും തിരച്ചിൽ നോട്ടീസ് നൽകിയിരുന്നു. യുവനടിയുടെ ബലാൽസംഗം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് മ്യൂസിയം പോലീസ് കേസെടുത്തത്. 2016 ജനുവരിയിലാണ് തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് പീഡനത്തിനിരയായതെന്നാണ് നടിയുടെ പരാതി.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും