കൊച്ചി: ജനപ്രതിനിധിയായ യുവ നേതാവിനെതിരെ ഗുരുതര ആരോപണവുമായി പുതുമുഖ നടി റിനി ആൻ ജോർജ്. യുവ നേതാവിൽ നിന്നും ദുരനുഭവമുണ്ടായി. അശ്‌ളീല സന്ദേശങ്ങൾ അയച്ചു. പാർട്ടി നേതാക്കളോട് പരാതി പറഞ്ഞു. നടപടിയുണ്ടായില്ല. ധാർമികത ഉണ്ടെങ്കിൽ നേതൃത്വം നടപടി എടുക്കണമെന്നും റിനി പറഞ്ഞു.
നേതാവിന്റെ പേരോ രാഷ്‌ട്രീയ പേരോ എടുത്തുപറയാൻ ആഗ്രഹിക്കുന്നില്ലെന്നും ഒരു പാർട്ടിയെയും തേജോവധം ചെയ്യാനല്ല തുറന്ന് പറയുന്നതെന്നും റിനി വ്യക്‌തമാക്കി. സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പറയുമ്പോൾ പല മാന്യദേഹങ്ങളുടെയും മനോഭാവം ‘ഹു കെയേർസ്’ എന്നായിരുന്നു. ഇത്തരമൊരു അനുഭവം ഉണ്ടായത് തുറന്ന് പറഞ്ഞതിന് ശേഷവും ആ വ്യക്‌തിക്ക് സ്‌ഥാനമാനങ്ങൾ ലഭിച്ചു.
നേതാവിന്റെ പേര് പറയാത്തത്, ആ പ്രസ്‌ഥാനത്തിലുള്ള പല നേതാക്കളുമായും സൗഹൃദമുണ്ട് എന്നതിനാലാണ്. അവരെ ആരെയും മോശക്കാരാക്കാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ ഇനിയും ഉണ്ടാവുകയാണെങ്കിൽ അപ്പോൾ എന്ത് ചെയ്യണമെന്ന് ആലോചിക്കുമെന്നും റിനി ആൻ ജോർജ് പറഞ്ഞു.
സാമൂഹിക മാദ്ധ്യമം വഴിയാണ് യുവ നേതാവിനെ പരിചയപ്പെട്ടത്. കണ്ടിട്ടുപോലുമില്ലാത്ത തനിക്ക് അപ്പോൾ മുതൽ മോശപ്പെട്ട മെസേജുകൾ അയച്ചത് തന്നെ ഞെട്ടിച്ചു. അത്തരം ഒരാളിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു അത്. ഇങ്ങനെയാകരുത് വളർന്നുവരുന്ന ഒരു യുവ നേതാവ്. സമൂഹത്തിന് മാതൃകയാകേണ്ട ആളാണ്.
ഞാൻ തുടക്കത്തിൽ ഉപദേശിച്ചിരുന്നു. അപ്പോൾ അയാൾ പറഞ്ഞത് വലിയ സ്‌ത്രീ പീഡനക്കേസിലൊക്കെ പെട്ട രാഷ്‌ട്രീയ നേതാക്കൾക്ക് എന്ത് സംഭവിച്ചു എന്നാണ്. ഫൈവ് സ്‌റ്റാർ ഹോട്ടലിൽ റൂമെടുക്കാം. വരണം എന്നാണ് യുവനേതാവ് പറഞ്ഞത്. അന്ന് രൂക്ഷമായി പ്രതികരിച്ചു. പിന്നെ കുറച്ച് നാളത്തേക്ക് കുഴപ്പമുണ്ടായില്ല. എന്നാൽ, പിന്നെയും ആവർത്തിച്ചു.
ഒട്ടേറെപ്പേർ പരാതിയുമായി വന്ന സാഹചര്യത്തിലാണ് ഇത്രയെങ്കിലുമൊക്കെ പറയുന്നതെന്നും നടി പറഞ്ഞു. പാർട്ടി നേതൃത്വത്തോട് ഈ യുവനേതാവിനെ കുറിച്ച് പറഞ്ഞെന്നും പരിഹരിക്കും, പേടിക്കേണ്ട എന്നാണ് നേതൃത്വത്തിൽ നിന്ന് കിട്ടിയ മറുപടിയെന്നും റിനി വ്യക്‌തമാക്കി. എന്നാൽ, അതിന് ശേഷം ഈ നേതാവിന് സ്‌ഥാനമാനങ്ങൾ ലഭിച്ചു.
എനിക്ക് അശ്‌ളീല സന്ദേശങ്ങൾ വന്നു. ഞാനത് കാര്യമാക്കിയില്ല. എന്നാൽ, സമീപകാലത്ത് ഈ വ്യക്‌തിയെ കുറിച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ ചില കാര്യങ്ങളൊക്കെ വന്നപ്പോൾ ഇത് പല സ്‌ത്രീകളും നേരിടുന്നുണ്ടെന്ന് മനസിലായി. എന്നാൽ, ഒരു സ്‌ത്രീ പോലും ഇതിനെക്കുറിച്ച് സംസാരിക്കുന്നില്ല. അതുകൊണ്ടാണ് ഞാൻ തുറന്ന് പറയുന്നതെന്നും റിനി വ്യക്‌തമാക്കി. പ്രസ്‌ഥാനത്തിന് ധാർമികതയുണ്ടെങ്കിൽ അയാളെപ്പോലുള്ള നേതാക്കളെ നിയന്ത്രിക്കണമെന്നും റിനി ആവശ്യപ്പെട്ടു.
Most Read| ‘കാക്കിക്കുള്ളിലെ കാരുണ്യ ഹൃദയം’; അന്ന് വളയൂരി നൽകി, ഇന്ന് ആംബുലൻസിന് വഴിയൊരുക്കി