കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ ബഗ്രാം വ്യോമതാവളത്തിന്റെ നിയന്ത്രണം യുഎസിന് തിരികെ നൽകണമെന്ന പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ആവശ്യം തളളി താലിബാൻ. അഫ്‌ഗാനിസ്‌ഥാൻ പൂർണമായും സ്വതന്ത്രമാണെന്നും സ്വന്തം ജനങ്ങളാൽ ഭരിക്കപ്പെടുന്നുവെന്നും താലിബാൻ വ്യക്‌തമാക്കി.
ബഗ്രാം വ്യോമത്താവളം തിരികെ നൽകാൻ വിസമ്മതിച്ചാൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്ന് ട്രംപ് നേരത്തെ അഫ്‌ഗാനെ ഭീഷണിപ്പെടുത്തിയിരുന്നു. ”ഒരു വിദേശ ശക്‌തിയെയും ആശ്രയിക്കുന്നില്ല. ഞങ്ങൾ ഒരു അക്രമിയെയും ഭയപ്പെടുന്നില്ല. അടുത്തിടെ, ചില ആളുകൾ ബഗ്രാം എയർ ബേസ് തിരികെ ഏറ്റെടുക്കുന്നതിനായി അഫ്‌ഗാനിസ്‌ഥാനുമായി ചർച്ചകൾ ആരംഭിച്ചതായി പറഞ്ഞു. അഫ്‌ഗാനിസ്‌ഥാന്റെ ഒരിഞ്ച് മണ്ണിൽ പോലും ഒരു കരാർ സാധ്യമല്ല. ഞങ്ങൾക്ക് അതിന്റെ ആവശ്യമില്ല”- അഫ്‌ഗാന്റെ ആംഡ് ഫോഴ്‌സ് ചീഫ് ഓഫ് സ്‌റ്റാഫ് ഫസിഹുദ്ദീൻ ഫിത്രോത്ത് പറഞ്ഞു.
ഡൊണാൾഡ് ട്രംപിന്റെ പേര് പരാമർശിക്കാതെയാണ് താലിബാന്റെ പ്രതികരണം. അഫ്‌ഗാനിസ്‌ഥാനിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളമായിരുന്നു ബഗ്രാം. 2021ൽ അധികാരം തിരിച്ചുപിടിച്ചതിന് ശേഷം താലിബാന്റെ നിയന്ത്രണത്തിൽ ആയിരുന്നു ഇത്.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി