ഷാങ്ഹായ്: ഭീകരർക്ക് അഭയം നൽകുന്ന രാജ്യങ്ങളെ വിമർശിക്കാൻ മടിക്കരുതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ചില രാജ്യങ്ങൾ അതിർത്തി കടന്നുള്ള ഭീകരതയെ തങ്ങളുടെ നയത്തിന്റെ ഭാഗമാക്കുകയും ഭീകരർക്ക് അഭയം നൽകുകയും ചെയ്യുന്നുണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞു.
ചൈനയിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) പ്രതിരോധ മന്ത്രിമാരുടെ യോഗത്തിലാണ് പാക്കിസ്ഥാന്റെ പേര് പറയാതെയുള്ള രാജ്നാഥ് സിങ്ങിന്റെ വിമർശനം. ഇരട്ടത്താപ്പുകൾക്ക് സ്ഥാനമില്ലെന്നും അത്തരം രാജ്യങ്ങളെ വിമർശിക്കാൻ മടിക്കരുതെന്നും രാജ്നാഥ് സിങ് പറഞ്ഞു.
”സമാധാനം, സുരക്ഷ, വിശ്വാസക്കുറവ് എന്നിവയാണ് മേഖല നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികൾ. 2025 ഏപ്രിൽ 22ന്, ഇന്ത്യൻ സംസ്ഥാനമായ ജമ്മു കശ്മീരിലെ പഹൽഗാമിൽ ‘ദി റെസിസ്റ്റൻസി ഫ്രണ്ട്’ എന്ന ഭീകര സംഘടന നിരപരാധികളായ വിനോദസഞ്ചാരികൾക്ക് നേരെ ക്രൂരവും ഹീനവുമായ ആക്രമണം നടത്തി.
ഒരു നേപ്പാളി പൗരൻ ഉൾപ്പടെ 26 നിരപരാധികളായ സാധാരണക്കാർ കൊല്ലപ്പെട്ടു. മതപരമായി തിരിച്ചറിഞ്ഞ ശേഷം ഇരകൾക്ക് നേരെ വെടിയുതിർത്തു. റെസിസ്റ്റൻസി ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു”- രാജ്നാഥ് സിങ് യോഗത്തിൽ പറഞ്ഞു.
സംവാദത്തിനും സഹകരണത്തിനുമുള്ള സംവിധാനങ്ങൾ സൃഷ്ടിച്ച് രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം തടയാൻ കഴിയുമെന്ന് ഇന്ത്യ വിശ്വസിക്കുന്നു. ഒരു രാജ്യത്തിനും, അത് എത്ര വലുതും ശക്തവുമാണെങ്കിലും, ഒറ്റയ്ക്ക് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയില്ലെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.
അതേസമയം, ചൈന, റഷ്യ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളുമായി രാജ്നാഥ് സിങ് ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും. അതിർത്തി സുരക്ഷ, പ്രാദേശിക പ്രതിരോധ സഹകരണം, ഭീകരവിരുദ്ധ സഹകരണം എന്നിവയാണ് യോഗങ്ങളുടെ അജണ്ട.
Most Read| സംസ്ഥാനത്ത് കനത്ത മഴയും കാറ്റും; മൂന്ന് ജില്ലകളിൽ നാളെ അവധി