തിരുവനന്തപുരം: എൻസിപിയിൽ സീറ്റ് തർക്കം. മന്ത്രി എകെ. ശശീന്ദ്രന്റെ എലത്തൂരിലെ സീറ്റിനെച്ചൊല്ലിയാണ് തർക്കം. ഇന്ന് നടന്ന എൻസിപി യോഗത്തിൽ നിന്ന് മന്ത്രി ശശീന്ദ്രൻ ഇറങ്ങിപ്പോയി. ശശീന്ദ്രൻ ഇത്തവണ മൽസരിക്കാതെ മാറിനിൽക്കണമെന്ന് പിസി. ചാക്കോ ആവശ്യപ്പെട്ടതോടെയാണ് മന്ത്രി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്.
ഏകപക്ഷീയമായ ചർച്ച നടക്കുന്നെന്ന് ആരോപിച്ചായിരുന്നു മന്ത്രിയുടെ നടപടി. കൂടിയാലോചന ഇല്ലാതെയാണ് തീരുമാനമെന്നും ഏകപക്ഷീയ തീരുമാനം പ്രഖ്യാപിച്ചാൽ യോഗം നടത്തേണ്ട ആവശ്യമില്ലല്ലോ എന്നും ശശീന്ദ്രൻ പ്രതികരിച്ചു. ശശീന്ദ്രൻ മാറി മറ്റൊരാൾക്ക് മൽസരിക്കാനുള്ള വഴിയൊരുക്കണമെന്നാണ് പാർട്ടിയിലെ ഒരുകൂട്ടം നേതാക്കളുടെ ആവശ്യം.
എന്നാൽ, ഇതിന് ശശീന്ദ്രൻ തയ്യാറാവുന്നില്ലെന്നാണ് ജില്ലാ നേതാക്കളുടെ പരാതി. എലത്തൂരിൽ ശശീന്ദ്രനെതിരെ ശക്‌തമായ പ്രാദേശിക വികാരമുണ്ടെന്നും ഇത്തവണയും അദ്ദേഹം തന്നെ മൽസരിച്ചാൽ തിരിച്ചടിയുണ്ടാകുമെന്നും നേതാക്കൾ പറയുന്നു. അതേസമയം, പാർട്ടി പറഞ്ഞാൽ എലത്തൂർ മണ്ഡലത്തിൽ ഇത്തവണവും മൽസരിക്കുമെന്നാണ് കഴിഞ്ഞ പത്തുവർഷമായി മന്ത്രി സ്‌ഥാനത്തുള്ള ശശീന്ദ്രന്റെ നിലപാട്.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ






































