തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി നടത്തിയ കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീൽ സമർപ്പിച്ച് മുൻ മന്ത്രി ആന്റണി രാജു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപ്പീൽ നൽകിയത്. കേസിൽ രണ്ടാംപ്രതിയാണ് ആന്റണി രാജു.
മൂന്നുവർഷത്തെ തടവുശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീൽ നൽകിയിരിക്കുന്നത്. ഹരജി നാളെ കോടതി പരിഗണിക്കും. തൊണ്ടിമുതൽ കേസിൽ പ്രതികൾക്ക് ഐപിസി 409 വകുപ്പുപ്രകാരം 14 വർഷം വരെ തടവ് ലഭിക്കേണ്ടതാണ്. എന്നാൽ, മൂന്നുവർഷത്തെ പരമാവധി ശിക്ഷ മാത്രമാണ് നൽകിയിട്ടുള്ളത്. ഇത് പര്യാപ്തമല്ലെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.
കേസിൽ ശിക്ഷിക്കപ്പെട്ടതോടെ എംഎൽഎ സ്ഥാനത്ത് നിന്ന് ആന്റണി രാജു അയോഗ്യനാക്കപ്പെട്ടിരുന്നു. ജനപ്രതിനിധികളെ രണ്ടുവർഷത്തിൽ കൂടുതൽ ഏതെങ്കിലും കോടതി ശിക്ഷിച്ചാൽ അയോഗ്യനാകുമെന്ന സുപ്രീം കോടതിയുടെ വിധിയാണ് ആന്റണി രാജുവിനും ബാധകമായത്.
തൊണ്ടിമുതൽ തിരിമറി നടത്തിയ കേസിൽ രണ്ടാം പ്രതിയായ ആന്റണി ആന്റണി രാജുവിനും ഒന്നാം പ്രതിയായ കോടതി മുൻ ജീവനക്കാരനായ ജോസിനും മൂന്നുവർഷം തടവുശിക്ഷയും 10,000 രൂപ പിഴയുമാണ് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചിരിക്കുന്നത്. അപ്പീൽ നൽകാനായി ആന്റണി രാജുവിനും ജോസിനും ഒരുമാസത്തേക്ക് ജാമ്യം അനുവദിച്ചിരുന്നു.
1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്ന് കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരൻ ആൻഡ്രു സാൽവദോറിനെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്.
Most Read| 4.25 കിലോഗ്രാം ഭാരം, ലോകത്തെ ഏറ്റവും വലിയ മാങ്ങ ലാറ്റിനമേരിക്കയിൽ!





































