കൊച്ചി: 2015 ലെ നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണക്കോടതി നടപടിക്ക് സ്റ്റേ ഇല്ലെന്ന് ഹൈക്കോടതി. മന്ത്രിമാർ ഹാജരാകണമെന്ന വിചാരണക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. തുടർന്ന്, വ്യവസായ മന്ത്രി ഇ.പി ജയരാജനും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലും നാളെ വിചാരണക്കോടതിയിൽ ഹാജരാകണം. മന്ത്രിമാർ ഉൾപ്പടെയുള്ളവർ ഒക്ടോബർ 28ന് ഹാജരാകണമെന്ന് തിരുവനന്തപുരം സിഐഎം കോടതി നേരത്തെ തന്നെ കർശന നിർദ്ദേശം നൽകിയിരുന്നു.
Also Read: എതിർപ്പിന് അവസാനം; കോൺഗ്രസ് സഖ്യത്തിന് അനുമതി നൽകി സിപിഎം
2015 മാർച്ച് 13 നാണ് സംഭവം നടന്നത്. പൂട്ടിക്കിടന്ന ബാറുകൾ തുറക്കാൻ ധനമന്ത്രിയായിരുന്ന കെ.എം.മാണി ഒരു കോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് ബജറ്റ് അവതരണത്തിന് ശ്രമിച്ച മാണിയെ തടയാൻ ഇടതുപക്ഷം സഭക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. മൈക്ക് മുതൽ കസേരകൾ വരെ നിരവധി സാധനങ്ങളാണ് നശിപ്പിച്ചത്. പ്രക്ഷോപത്തിനിടെ, പ്രതിപക്ഷ എംഎൽഎമാർ സ്പീക്കറുടെ ഇരിപ്പിടത്തിൽ അതിക്രമിച്ച് കടന്ന് കംപ്യൂട്ടറുകളും കസേരകളും തല്ലിത്തകർക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തിൽ രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് കേസ്.
നിയമസഭാ സെക്രട്ടറിയുടെ പരാതിയിൽ അന്നത്തെ 6 എംഎൽഎമാർക്കെതിരെ പൊതുമുതൽ നശീകരണ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കണ്ടോൺമെൻറ് പോലീസ് കേസെടുത്തത്. വ്യവസായ മന്ത്രി ഇ.പി.ജയരാജൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ, കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സി കെ സദാശിവൻ, വി.ശിവൻകുട്ടി എന്നിവരാണ് കേസിലെ പ്രതികളാണ്.







































