സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയിൽ ബോണ്ടി ബീച്ചിൽ നടന്ന വെടിവയ്പ്പിൽ 12 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.17 ഓടെയാണ് സംഭവം. ജൂത ആഘോഷമായ ഹനൂക്ക ആരംഭിച്ച് ആദ്യ ദിവസമാണ് വെടിവയ്പ്പ്. സംഭവം ഭീകരാക്രമണമെന്ന് ന്യൂ സൗത്ത് വെയ്ൽസ് പോലീസ് സ്ഥിരീകരിച്ചു.
രണ്ടുപേരാണ് ആക്രമണം നടത്തിയത്. ഇവരിൽ ഒരാളെ പോലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. രണ്ടാമത്തെയാൾ സാരമായ പരിക്കുകളോടെ പിടിയിലായി. ഓസ്ട്രേലിയൻ സമയം വൈകീട്ട് ആറരയോടെയാണ് ആദ്യം വെടിവയ്പ്പുണ്ടായത്. സിഡ്നിയിലെ പ്രധാന വിനോദ കേന്ദ്രമാണ് പ്രശസ്തമായ ബോണ്ടി ബീച്ച്.
ഹനൂക്ക ഫെസ്റ്റിവലിന്റെ തുടക്കമായതിനാൽ ബോണ്ടി ബീച്ചിൽ നൂറുകണക്കിന് ആളുകൾ ഒത്തുചേർന്നിരുന്നു. ഇവർക്ക് നേരെയാണ് വെടിയുതിർത്തത്. കുട്ടികളെയും വയോധികരെയും പോലും വെടിവച്ചതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ഓസ്ട്രേലിയൻ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്തു. ബോണ്ടി ബീച്ചിലെ കൂട്ടക്കൊല ഞെട്ടിക്കുന്നതും അസ്വസ്ഥപ്പെടുത്തുന്നതും ആണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി അൽബനീസ് പറഞ്ഞു.
Most Read| തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം








































