കോന്നി: കരിമാൻതോട് തൂമ്പാക്കുളത്ത് സ്‌കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് മൂന്നാം ക്ളാസുകാരിക്ക് ദാരുണാന്ത്യം. കരിമാൻതോട് ശ്രീനാരായണ സ്‌കൂൾ വിദ്യാർഥിനി ആദിലക്ഷ്‍മിയാണ് (8) മരിച്ചത്. റോഡിൽ പാമ്പിനെ കണ്ട് വെട്ടിച്ചപ്പോൾ ഓട്ടോ തോട്ടിലേക്ക് മറിയുകയായിരുന്നു.
ആറ് വിദ്യാർഥികളാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. ഒരു വിദ്യാർഥി ഒഴികെ എല്ലാവർക്കും പരിക്കേറ്റു. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ആദിലക്ഷ്‌മി മരിച്ചിരുന്നു. അതേസമയം, തൈപ്പറമ്പിൽ മൻമദന്റെ മകൻ യദുകൃഷ്‌ണയെ സംഭവ സ്‌ഥലത്ത് നിന്ന് കാണാതായതിനെ തുടർന്ന് ഫയർഫോഴ്‌സ് തിരച്ചിൽ ആരംഭിച്ചു.
ഗുരുതരമായി പരിക്കേറ്റ തൂമ്പാക്കുളം മാടപ്പള്ളിൽ മനോജിന്റെ മകൾ ജുവൽ സാറാ തോമസിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാഞ്ഞപ്ളാക്കൽ അനിലിന്റെ മകൾ ശബരിനാഥ്, കൊല്ലംപറമ്പിൽ ഷാജിയുടെ മകൾ അൽഫോൺസ എന്നിവർ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. പാമ്പിനെ കണ്ട് വെട്ടിച്ച ഓട്ടോറിക്ഷ 50 അടിയോളം താഴ്‌ചയിലുള്ള തോട്ടിലേക്കാണ് വീണത്. ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ല.
Most Read| കേരളത്തിലെ എസ്‌ഐആറിന് അടിയന്തിര സ്‌റ്റേ ഇല്ല



































