കൊച്ചി: തൊണ്ടിമുതൽ തിരിമറി നടത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഗതാഗത മന്ത്രിയും നിലവിൽ എംഎൽഎയുമായ ആന്റണി രാജുവിനെതിരെ നടപടിയെടുക്കാൻ ബാർ കൗൺസിൽ. ആന്റണി രാജുവിനെതിരെ സ്വമേധയാ കേസെടുക്കാനുള്ള തീരുമാനത്തിലാണ് ബാർ കൗൺസിൽ. അഭിഭാഷക ജോലിയിൽ നിന്ന് പുറത്താക്കാനാണ് നീക്കം.
വിഷയം ബാർ കൗൺസിൽ അച്ചടക്ക നടപടി സ്വമേധയാ പരിശോധിക്കും. മൂന്നംഗ സമിതി ഈമാസം ഒമ്പതിനാണ് വിഷയം പരിഗണിക്കുന്നത്. നടപടിയുടെ ഭാഗമായി ആന്റണി രാജുവിന് നോട്ടീസ് നൽകാൻ സമിതി തീരുമാനമെടുത്തേക്കും. വിശദമായ വാദം കേട്ട ശേഷമായിരിക്കും അച്ചടക്ക നടപടികളിലേക്ക് കടക്കുക. ആന്റണി രാജുവിന്റെ നടപടി ഗുരുതരമെന്നും, നാണക്കേടാണെന്നുമാണ് ബാർ കൗൺസിലിന്റെ വിലയിരുത്തൽ.
തൊണ്ടിമുതൽ തിരിമറി നടത്തിയ കേസിൽ ആന്റണി രാജുവിനും കോടതി മുൻ ജീവനക്കാരനായ ജോസിനും മൂന്നുവർഷം തടവുശിക്ഷയും 10,000 രൂപ പിഴയുമാണ് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതി വിധിച്ചിരിക്കുന്നത്. ഇതോടെ ആന്റണി രാജുവിന് എംഎൽഎ സ്‌ഥാനവും നഷ്‌ടപ്പെട്ടു. അപ്പീലിലൂടെ അനുകൂല വിധി നേടിയില്ലെങ്കിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉൾപ്പടെ ആറുവർഷത്തേക്ക് ആന്റണി രാജുവിന് മൽസരിക്കാനാകില്ല.
അപ്പീൽ നൽകാനായി ആന്റണി രാജുവിനും ജോസിനും ഒരുമാസത്തേക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിൽ അപ്പീൽ നൽകാം. കേസിൽ ജോസ് ഒന്നാം പ്രതിയും ആന്റണി രാജു രണ്ടാം പ്രതിയുമാണ്. 1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്ന് കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരൻ ആൻഡ്രു സാൽവദോറിനെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്‌ത്രത്തിൽ കൃത്രിമം കാട്ടിയെന്നായിരുന്നു കേസ്.
Most Read| മറ്റത്തൂരിൽ സമവായം; വൈസ് പ്രസിഡണ്ട് നൂർജഹാൻ നവാസ് രാജിവെച്ചു






































