ബെംഗളൂരു: ബെംഗളൂരുവിൽ ചിട്ടിക്കമ്പനി നടത്തി കോടിക്കണക്കിന് രൂപയുമായി മുങ്ങിയ മലയാളി ദമ്പതികൾക്കായി കേരളത്തിലും അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. ബെംഗളൂരു രാമമൂർത്തി നഗറിൽ എ ആൻഡ് എ ചിറ്റ് ഫണ്ട് ആൻഡ് ഫൈനാൻസ് നടത്തിയ ആലപ്പുഴ രാമങ്കരി സ്വദേശി എവി ടോമി, ഭാര്യ ഷൈനി ടോമി എന്നിവർക്കായാണ് തിരച്ചിൽ.
കഴിഞ്ഞ ഏഴുമുതലാണ് പണവുമായി ഇരുവരും കടന്നുകളഞ്ഞത്. ടോമിയുടെ ഫോൺ എറണാകുളത്ത് വെച്ച് സ്വിച്ച് ഓഫ് ആയതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിച്ചത്. ബെംഗളൂരുവിൽ തട്ടിപ്പിനിരയായ 395 പേർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. ഇരുവരെയും കാണാതായതിന് പിന്നാലെയാണ് നിക്ഷേപകർ പരാതി നൽകിയത്.
100 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്വദേശമായ കുട്ടനാട് രാമങ്കരിയിൽ ഡിവൈഎഫ്‌ഐയുടെ സജീവ പ്രവർത്തകനായിരുന്ന ടോമി, വർഷങ്ങൾക്ക് മുമ്പാണ് ബെംഗളൂരുവിൽ എത്തിയത്. ബിസിനസ് നടത്തുകയാണെന്നാണ് നാട്ടിലുള്ളവരെ അറിയിച്ചത്. മകളുടെ ആദ്യ കുർബാനയ്‌ക്കായി രണ്ടുവർഷം മുൻപ് ദമ്പതികൾ നാട്ടിലെത്തിയിരുന്നു.
ബെംഗളൂരു രാമമൂർത്തി നഗർ സ്വദേശിയായ റിട്ട. ജീവനക്കാരനാണ് ആദ്യം പോലീസിൽ പരാതി നൽകിയത്. തനിക്കും ഭാര്യക്കും റിട്ടയർമെന്റ് അനുകൂല്യമായി കിട്ടിയ തുകയും ബന്ധുക്കളോടും സുഹൃത്തുക്കളോടും വാങ്ങിയ തുകയുമുൾപ്പടെ 72 ലക്ഷം രൂപ ചിട്ടിക്കമ്പനിയിൽ നിക്ഷേപിച്ചതായി പരാതിയിൽ പറയുന്നു.
പിന്നാലെ പരാതിയുമായി കൂടുതൽ നിക്ഷേപകർ സ്‌റ്റേഷനിൽ എത്തുകയായിരുന്നു. പണം നഷ്‌ടമായവരിൽ കൂടുതൽപ്പേർ മലയാളികളാണ്. മലയാളി സംഘടനകളുമായി ബന്ധപ്പെട്ട് അവരുടെ വിശ്വാസം നേടിയെടുത്തതിനാലാണ് ചിട്ടിയിലും നിക്ഷേപ പദ്ധതികളിലും ഇത്രയധികം നിക്ഷേപമുണ്ടായത്. 25 വർഷമായി ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ചിട്ടിക്കമ്പനിയാണിത്.
Most Read| പൊതുവേദികളിൽ ഇല്ല, ബ്രിക്‌സിലും എത്തിയില്ല; ചൈനയിൽ അധികാര കൈമാറ്റമോ?