ജറുസലേം: പലസ്‌തീന് രാഷ്‌ട്രപദവി നൽകിയ രാഷ്‌ട്രങ്ങൾക്ക് മുന്നറിയിപ്പുമായി ഇസ്രയേൽ രംഗത്ത്. പലസ്‌തീനെ അംഗീകരിച്ച യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾക്കാണ് മുന്നറിയിപ്പ്. ഈ രാജ്യങ്ങൾ തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. സ്വതന്ത്ര പലസ്‌തീൻ യാഥാർഥ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വെസ്‌റ്റ് ബാങ്ക് കുടിയേറ്റം തുടരാനാണ് ഇസ്രയേലിന്റെ തീരുമാനം. ”നിങ്ങൾ ഈ നടപടിയിലൂടെ ഭീകരവാദത്തിന് വലിയൊരു സമ്മാനം നൽകുകയാണ്. ജോർദാൻ നദിയുടെ പടിഞ്ഞാറ് ഭാഗത്ത് പലസ്‌തീനെന്ന രാജ്യം ഉണ്ടാകില്ല. ഒരു ഭീകര രാഷ്‌ട്രം നിർബന്ധിച്ച് അടിച്ചേൽപ്പിക്കാനുള്ള പുതിയ ശ്രമത്തിന് യുഎസിൽ നിന്ന് തിരിച്ചെത്തിയ ശേഷം മറുപടി നൽകും”- നെതന്യാഹു പ്രസ്‌താവനയിൽ പറഞ്ഞു.
ഒട്ടേറെ യൂറോപ്യൻ രാജ്യങ്ങളും യുഎസിന്റെ മുഖ്യകക്ഷികളും പലസ്‌തീന് രാഷ്‌ട്രപദവി അംഗീകരിച്ച് ഇന്നലെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. ബ്രിട്ടൻ, കാനഡ, ഓസ്‌ട്രേലിയ, പോർച്ചുഗൽ എന്നീ രാജ്യങ്ങളാണ് ഇന്നലെ പ്രഖ്യാപനം നടത്തിയത്. ഇന്ന് യുഎൻ പൊതുസഭ വാർഷിക സമ്മേളനത്തിൽ ഫ്രാൻസ്, ബെൽജിയം, മാൾട്ട തുടങ്ങിയ രാജ്യങ്ങളുടെ പ്രഖ്യാപനങ്ങൾ ഉണ്ടാകും.
ഫ്രാൻസിൽ ആഭ്യന്തര മന്ത്രാലയ ഉത്തരവ് ലംഘിച്ചു ഇന്ന് ടൗൺ ഹാളുകൾ പലസ്‌തീൻ പതാക ഉയര്ത്താന് ഒട്ടേറെ മേയർമാർ തീരുമാനിച്ചു. അതിനിടെ, ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ ഇതുവരെ 65,283 പേർ കൊല്ലപ്പെട്ടു. ഗാസ സിറ്റിയിൽ ശേഷിക്കുന്ന പാർപ്പിട സമുച്ചയങ്ങളും ബോംബ് വച്ച് തകർക്കുന്നത് തുടരുന്ന ഇസ്രയേൽ സൈന്യം ഇന്നലെ നടത്തിയ ആക്രമണങ്ങളിൽ 46 പലസ്‌തീൻകാർ കൊല്ലപ്പെട്ടു.
Most Read| 70ആം വയസിൽ സ്‌കൈ ഡൈവ്; പ്രായത്തെ തോൽപ്പിച്ച് ഇടുക്കി സ്വദേശിനി