ഇംഫാൽ: മണിപ്പൂരിലെ രാഷ്ട്രപതി ഭരണം ഈമാസം 12ന് അവസാനിക്കാനിരിക്കെ, സർക്കാർ രൂപീകരണ ചർച്ചകളുമായി ബിജെപി. സംസ്ഥാനത്തെ ബിജെപിയുടെയും സഖ്യകക്ഷികളുടെയും എംഎൽഎമാരും നേതാക്കളും നിർണായക യോഗത്തിനായി ഡെൽഹിയിലെത്തി.
ബിജെപി എംഎൽഎമാരുടെ നാഷണൽ പീപ്പിൾസ് പാർട്ടിയുടെയും നാഗ പീപ്പിൾസ് ഫ്രണ്ടിന്റെയും എംഎൽഎമാരും ഒപ്പമുണ്ടെന്നാണ് വിവരം. മണിപ്പൂർ ബിജെപി അധ്യക്ഷ എ. ശാരദാദേവിയും ഡെൽഹിയിൽ എത്തിയിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സാംബിത്ത് പത്ര ഇന്ന് ഇവരുമായി കൂടിക്കാഴ്ച നടത്തിയേക്കും.
സർക്കാർ രൂപീകരണമാണ് പ്രധാന അജണ്ടയെന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേന്ദ്ര നേതൃത്വം തീരുമാനിക്കുന്ന ഏത് നേതാവിനെയും അംഗീകരിക്കുമെന്നും ബിജെപി എംഎൽഎ സൊറോഖായ്ബാം രാജൻ വിമാനത്താവളത്തിൽ വെച്ച് പറഞ്ഞു. ആഭ്യന്തര കലാപം രൂക്ഷമായതോടെ 2025 ഫെബ്രുവരി 13നാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്നത്. പിന്നീട് ആറുമാസത്തേക്ക് കൂടി നീട്ടുകയായിരുന്നു.
2023 മേയ് മൂന്നിന് ആരംഭിച്ച മണിപ്പൂർ കലാപത്തിൽ ഇതുവരെ 260ലധികം പേർക്ക് ജീവൻ നഷ്ടപ്പെടുകയും 60,000ത്തിലധികം ആളുകൾ പലായനം ചെയ്യേണ്ടതായും വന്നിട്ടുണ്ട്. എംഎൽഎമാരുടെ അവിശ്വാസ പ്രമേയ ഭീഷണിയെ തുടർന്ന് 2025 ഫെബ്രുവരി ഒമ്പതിന് മുഖ്യമന്ത്രി എൻ. ബീരേൻ സിങ് രാജിവയ്ക്കാൻ നിർബന്ധിതനാവുകയായിരുന്നു.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ




































